ഇസ്താംബുൾ: ഇന്നലെ വെളുപ്പിന് തുർക്കിയിലും സിറിയയിലുമായി ആയിരത്തി അഞ്ഞൂറോളം പേരുടെ ജീവനെടുത്ത വൻ ദുരന്തത്തിന്റെ ഞെട്ടലിനിടെയാണ് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെ തുർക്കിയിൽ സമാന തീവ്രതയിൽ വീണ്ടും ഭൂചലനമുണ്ടായത്. ആദ്യത്തേതിന്റെ തീവ്രത 7.8 ആണെങ്കിൽ രണ്ടാമത്തേതിന്റെ തീവ്രത 7.5. രണ്ടാം ചലനത്തിൽ രണ്ടായിരത്തിലേറെപ്പേർ മരിച്ചെന്നാണ് ആദ്യ കണക്ക്. ദുരന്ത വ്യാപ്തി എത്രയെന്ന് ഇനിയേ അറിയാനാകൂ.
വെളുപ്പിന് 4.17ന് തുർക്കിയുടെ തെക്കു കിഴക്കൻ സിറിയൻ അതിർത്തി പ്രവിശ്യയായ ഗാസിയാൻടെപാണ് ആദ്യ ചലനത്തിന്റെ പ്രഭവ കേന്ദ്രം. രണ്ടാം ഭൂചലനമുണ്ടായത് ചരിത്ര നഗരമായ കഹ്റമൻമരാസിലും. സമീപപ്രവിശ്യകളാണിവ. 36 കിലോമീറ്ററിന്റെ ദൂരം മാത്രം. 20 ലക്ഷത്തോളം പേർ ഗാസിയാൻടെപ്പിലും 11 ലക്ഷത്തിലേറെപ്പേർ കഹ്റമൻമരാസിലും പാർക്കുന്നു.
രണ്ടാമത്തെ ഭൂചലനത്തിന് ആദ്യ ഭൂചലനവുമായി ബന്ധമില്ലെന്നും തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്നും തുർക്കിഷ് ദുരന്തനിവാരണ ഏജൻസി അറിയിച്ചു.
മോദി കമന്റ്
തുർക്കിയിലെ ഭൂകമ്പത്തിലുണ്ടായ ജീവഹാനിയിലും സ്വത്തു നാശത്തിലും വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. ഈ മഹാ ദുരന്തത്തെ നേരിടാൻ സാദ്ധ്യമായ എല്ലാ സഹായവും ഇന്ത്യ നൽകും
- പ്രധാനമന്ത്രി നരേന്ദ്ര മോദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |