വ്യവസായ ഇടനാഴിക്ക് സമഗ്ര അനുമതി
കൊച്ചി: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2,608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭിച്ചതോടെ എറണാകുളം അയ്യമ്പുഴയിൽ നടപ്പാക്കുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് വേഗമേറും. അനുവദിച്ച തുകയിൽ 850 കോടി രൂപ ഗിഫ്റ്റ് സിറ്റിക്ക് സ്ഥലം ഏറ്റെടുക്കാൻ നീക്കിവച്ചു.
ബംഗളൂരുവിൽ നിന്നാരംഭിക്കുന്ന വ്യവസായ ഇടനാഴിയിൽ പാലക്കാട് മുതൽ കൊച്ചി വരെയാണ് കേരളത്തിലുള്ളത്. 2,185 ഏക്കർ ഭൂമിയാണ് ആകെ ഏറ്റെടുക്കുക. കിൻഫ്രയാണ് സ്ഥലം ഏറ്റെടുക്കാനുള്ള ഔദ്യോഗിക നോഡൽ ഏജൻസി. കിഫ്ബി വഴിയാണ് പണം അനുവദിക്കുന്നത്.
കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന ഇടനാഴിക്കായി 82 ശതമാനം സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തുകഴിഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കമ്പനിയാണ് വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്തെ രണ്ടാം ഗിഫ്റ്റ് സിറ്റി
രാജ്യത്തെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയാണ് അങ്കമാലിക്ക് സമീപം അയ്യമ്പുഴയിൽ ആരംഭിക്കുന്നത്. 543 ഏക്കർ ഭൂമിയാണ് അയ്യമ്പുഴ വില്ലേജിൽ ഏറ്റെടുക്കുക. ഡൽഹി-മുംബയ് വ്യവസായ ഇടനാഴി നടത്തുന്ന നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന്റെ സഹായത്തോടെയാണ് പദ്ധതി.
വിവരാധിഷ്ടിത കമ്പനികൾ, കാപ്പിറ്റൽ മാനേജ്മെന്റ്, അസറ്റ് മാനേജ്മെന്റ്, ഇൻഷ്വറൻസ്, ഓഡിറ്റിംഗ്, ഐ.ടി., ഐ.ടി അനുബന്ധ വ്യവസായങ്ങൾ, ഹോട്ടലുകൾ, കൺവെൻഷൻ, വിനോദം തുടങ്ങിയ മേഖലകളിലെ കമ്പനികളും ഗിഫ്റ്റിലെത്തും.
അനുമതിക്ക് ഏകജാലകം
160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചു. വ്യവസായങ്ങൾ ആരംഭിക്കാൻ ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നി പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
പരിസ്ഥിതി സൗഹൃദ മേഖല
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകുമ്പോൾ പതിനായിരം കോടി രൂപയുടെ നിക്ഷേപവും പതിനായിരം തൊഴിലവസരങ്ങളുമാണുണ്ടാകുക. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എൻജിനിയറിംഗ്, ജുവലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെയും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണവാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്‌സ്, ഐ.ടി., ചരക്കുനീക്കം, വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴി ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |