വർദ്ധന 4 ശതമാനം
കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസത്തിലെ സംയോജിത അറ്റാദായം ത്രൈമാസാടിസ്ഥാനത്തിൽ നാലു ശതമാനം വർദ്ധനയോടെ 934 കോടി രൂപയിലെത്തി. കൈകാര്യം ചെയ്യുന്ന ആസ്തികൾ 65,085 കോടി രൂപയിലും എത്തിയിട്ടുണ്ട്. മൂന്നാം ത്രൈമാസത്തിൽ 54 പുതിയ ശാഖകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. സുരക്ഷിതമായ റിഡീമബിൾ എൻ.സി.ഡികളുടെ 28, 29 പതിപ്പുകൾ വഴി 422 കോടി രൂപ കമ്പനി ശേഖരിച്ചിട്ടുണ്ട്.
സ്ഥിരമായ പ്രകടനം ചൂണ്ടിക്കാട്ടുന്നതാണ് ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കുകളെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. സബ്‌സിഡിയറികൾ കൈകാര്യം ചെയ്യുന്ന ആസ്തികൾ ചെറിയ വർദ്ധനയോടെ 12 ശതമാനത്തിലെത്തിയിട്ടുണ്ട്. സ്വർണ ഇതര മേഖലയിലും വർദ്ധന പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായ്പാ ആസ്തികളുടെ കാര്യത്തിൽ വാർഷികാടിസ്ഥാനത്തിൽ ആറു ശതമാനം വർദ്ധനവാണു മുത്തൂറ്റ് ഫിനാൻസ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. പലിശ നിരക്കിന്റെ കാര്യത്തിൽ മൊത്തത്തിൽ ഉണ്ടായ വർധനവിന്റെ ഫലമായി വായ്പാ ചെലവ് ചെറിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ആസ്തികളിൽ നിന്നുള്ള വരുമാനം ഈ ത്രൈമാസത്തിൽ 6.27 ശതമാനമായി വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |