ടെഹ്റാൻ: ഇറാനിൽ ഹിജാബ് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള ഇസ്ളാമിക നിയമങ്ങളെ വിമർശിച്ച ഹാസ്യ അഭിനേത്രി സെയ്‌നബ് മൗസാവിയെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചു. 'എംപ്രസ് ഒഫ് കുസ്‌കൂ" എന്ന പേരിൽ ഓൺലൈനിൽ അഞ്ച് ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്ന മുപ്പതുകാരിയായ സെയ്‌നബ് കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റിലായത്. പുരുഷ കേന്ദ്രീകൃതമായ മദ്ധ്യകാലഘട്ടത്തിലെ നിയമങ്ങളിൽ പെട്ടതാണ് ഹിജാബ് എന്ന വിമർശനമുയർത്തി അവതരിപ്പിച്ച കോമഡി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് നടപടി.
25 ദിവസത്തെ ഏകാന്തതടവിന് ശേഷം സെയ്‌നബിന് ജാമ്യം ലഭിച്ചുവെങ്കിലും ഡിസംബറിൽ കോടതി രണ്ടു വർഷം തടവ് വിധിച്ചു. ആ വിധി ശരിവച്ചുകൊണ്ടുള്ളതാണ് അപ്പീൽ കോടതിയുടെ ഇന്നലത്തെ വിധി.
ഹിജാബ് ധരിക്കാതെ ഭർത്താവിനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവദമ്പതികളായ അമിർ മുഹമ്മദ് അഹ്മദിയെയും അസ്തിയാ ഹാംഗിഗിയെയും കഴിഞ്ഞ മാസം പത്ത് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പുരുഷനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തത് രാജ്യത്ത് നിലനിൽക്കുന്ന ഇസ്ളാമിക നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള വിമതനീക്കമായി കണ്ടതാണ് ശിക്ഷിക്കാൻ കാരണം.
ഹിജാബ് ധരിക്കാത്തതിന് കഴിഞ്ഞ സെപ്തംബറിൽ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരിയായ മഹ്സ അമിനിയെന്ന കുർദ്ദിഷ് വനിതയുടെ മരണത്തോടെയാണ് ഹിജാബിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് തുടക്കമിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |