ന്യൂഡൽഹി:രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങളും ഗൗതം അദാനിക്കൊപ്പമുള്ള മോദിയുടെ ഫോട്ടോ സഭയിൽ പ്രദർശിപ്പിച്ചതും ബി.ജെ.പി അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. പ്രധാനമന്ത്രി സഭയിൽ ഇല്ലായിരുന്നു.
ഭാരത് ജോഡോ യാത്രയിലുടനീളം അദാനിയുടെ പേരാണ് കേട്ടതെന്ന് രാഹുൽ പറഞ്ഞു. കാശ്‌മീരിലെ ആപ്പിളിലും രാജ്യത്തെ തുറമുഖങ്ങളിലും റോഡുകളിലുമെല്ലാം അദാനിയുടെ പേരുണ്ട്. 2014-2022 കാലത്ത് അദാനിയുടെ ആസ്‌തി 800 കോടി ഡോളറിൽ നിന്ന് 14,000 കോടി ഡോളറായത് എങ്ങനെ ? പ്രധാനമന്ത്രി മോദിയുമായി എന്താണ് ബന്ധം? മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദാനി വിശ്വസ്തനായത്. 2014ൽ മോദി പ്രധാനമന്ത്രിയായ ശേഷം അദാനി ബിസിനസ് റാങ്കിംഗിൽ 609ൽ നിന്ന് രണ്ടിലെത്തി.
മുൻ പരിചയമില്ലാത്തവർ വിമാനത്താവള വികസനത്തിൽ പങ്കാളികളാകരുതെന്ന നിയമം അദാനിക്കു വേണ്ടി തിരുത്തി ആറ് വിമാനത്താവളങ്ങൾ നൽകി. മുംബയ് വിമാനത്താവളം കൈകാര്യം ചെയ്‌തിരുന്ന ജി.വി.കെ ഗ്രൂപ്പിനെ അദാനിക്കു വേണ്ടി സി.ബി.ഐയെയും ഇഡിയെയും ഉപയോഗിച്ച് പുറത്താക്കി.
സ്‌നൈപ്പർ അടക്കം ചെറിയ തോക്കുകൾ നിർമ്മിക്കുന്നത് അദാനിയാണ്.
ഡ്രോണുകൾ നിർമ്മിച്ചിട്ടില്ലാത്ത അദാനിക്കു വേണ്ടി മോദി ഇസ്രയേലിൽ പോയി കരാറുണ്ടാക്കി. മോദി ആസ്‌ട്രേലിയയിൽ പോയതിന് പിന്നാലെ അദാനിക്ക് 100 കോടി ഡോളർ എസ്.ബി.ഐ വായ്പ നൽകി. മോദിയുടെ സന്ദർശനത്തിന് പിന്നാലെ ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡ് അദാനിയുമായി 25 വർഷത്തെ കരാർ ഒപ്പിട്ടു. കാറ്റിൽ നിന്നുള്ള വൈദ്യുതി പദ്ധതി കരാർ അദാനിക്ക് നൽകാൻ മോദി സമ്മർദ്ദം ചെലുത്തിയെന്ന് ശ്രീലങ്കൻ വൈദ്യുതി ബോർഡ് ചെയർമാൻ വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശങ്ങൾ അദാനിക്ക് പ്രയോജനപ്പെട്ടു. പണ്ട് അദാനിയുടെ വിമാനത്തിൽ മോദി യാത്ര ചെയ്തു. ഇപ്പോൾ അദാനി മോദിജിയുടെ വിമാനത്തിൽ യാത്ര ചെയ്യുന്നു. 20 വർഷത്തിനിടെ തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയും എത്ര പണം അദാനി ബി.ജെ.പിക്ക് നൽകിയെന്ന് വെളിപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്കെതിരെ കാടടച്ച് ആരോപണം ഉന്നയിക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. രാഹുലിന്റെ ആരോപണങ്ങൾ രേഖയിൽ നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമാനത്താവളങ്ങൾ സ്വകാര്യവത്‌ക്കരിച്ചതും ബിസിനസ് പരിചയമില്ലാത്ത ജി.വി.കെ പോലുള്ള കമ്പനികൾക്ക് കരാർ നൽകിയതും കോൺഗ്രസ് സർക്കാരാണെന്നും ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 65,000 കോടി രൂപ വാഗ്ദാനം ചെയ്തതിനെ പരാമർശിച്ച്, 'അശോക് ഗെഹ്‌ലോട്ട്-അദാനി ബന്ധത്തെ' കുറിച്ചും രാഹുൽ സംസാരിക്കണമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |