ബ്രസീലിയ: യാത്രകൾ ഏറ്റവും നന്നായി ആസ്വദിക്കാനാവുക വിൻഡോ സീറ്റിലിരിക്കുമ്പോഴാണ്. വിൻഡോ സീറ്റുകൾ ഏവർക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാലിപ്പോൾ വിൻഡോ സീറ്റിനെ ചൊല്ലിയുണ്ടായ തമ്മിൽത്തല്ലിന്റെ പേരിൽ വിമാനം വൈകിയത് രണ്ട് മണിക്കൂറാണ്. കഴിഞ്ഞ വ്യാഴാഴ്ച ബ്രസീലിലാണ് സംഭവം. സാൽവഡോർ നഗരത്തിൽ നിന്ന് സാവോ പോളോയിലേക്കുള്ള ഗോൽ എയർലൈൻസിന്റെ ജി 31659 വിമാനത്തിലായിരുന്നു തമ്മിൽത്തല്ല്.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്നേ ഭിന്നശേഷിയുള്ള തന്റെ കുട്ടിയ്ക്കായി സീറ്റ് കൈമാറ്റം ചെയ്യമോ എന്ന് ഒരു സ്ത്രീ തന്റെ തൊട്ടുത്ത് വിൻഡോ സീറ്റിലിരുന്ന സ്ത്രീയോട് ചോദിച്ചു. എന്നാൽ അവർ അത് വിസമ്മതിച്ചു. പിന്നാലെ സ്ത്രീ തന്റെ ആവശ്യം വീണ്ടും ഉന്നയിക്കുകയും വാക്കുതർക്കം ആരംഭിക്കുകയും ചെയ്തു. അതിനിടെ വിൻഡോ സീറ്റിലിരുന്ന സ്ത്രീയുടെ കുടുംബത്തോടും ഇവർ അക്രമാസക്തമായി സംസാരിച്ചു. വൈകാതെ കൈയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
സ്ത്രീകൾ തമ്മിലെ തർക്കം ഇരുവരുടെയും കുടുംബങ്ങൾ തമ്മിലെ അടിപിടിയായി മാറി. പരസ്പരം മുഖത്ത് തല്ലി. സീറ്റുകൾക്ക് മുകളിൽ കയറി ഇടിച്ചു. പരസ്പരം തലമുടി പിടിച്ചു വലിച്ചു. ഒരു സ്ത്രീയുടെ വസ്ത്രവും കീറി. ഇതെല്ലാം കണ്ട് മറ്റ് യാത്രക്കാർ പരിഭ്രാന്തരായി. ഫ്ലൈറ്റ് അറ്റൻഡന്റുമാർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവിൽ പ്രശ്നക്കാരായ 15 യാത്രക്കാരെ പുറത്താക്കിയ ശേഷമാണ് വിമാനം യാത്ര തുടങ്ങിയത്. അപ്പോഴേക്കും ടേക്ക് ഓഫ് സമയം രണ്ട് മണിക്കൂർ വൈകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |