പ്യോങ്യാംഗ്: അത്യാധുനിക ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലടക്കമുള്ള ദീർഘ ദൂര മിസൈലുകളെ അണിനിരത്തിയുള്ള ഗംഭീര പരേഡ് നടത്തി ഉത്തര കൊറിയ. ബുധനാഴ്ച രാത്രി രാജ്യത്തെ ഏകാധിപതിയായ കിം ജോംഗ് ഉന്നിന്റെ മേൽനോട്ടത്തിലാണ് പരേഡ് നടത്തിയത്. കിമ്മിന്റെ ഭാര്യ റി സോൽ ജുവും മകൾ ജൂ ഏയും പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു. കൊറിയൻ പീപ്പിൾസ് ആർമി സ്ഥാപിതമായതിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ചാണ് പരേഡ് നടത്തിയതെന്ന് രാജ്യത്തെ ദേശീയ മാദ്ധ്യമം ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ആണവ കരുത്ത് തെളിയിക്കുന്നതും തന്ത്രപ്രധാനമായ ആണവ യൂണിറ്റുകളെ പരിചയപ്പെടുത്തുന്നതുമായിരുന്നു പരേഡെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉത്തര കൊറിയയുടെ ഏറ്റവും വലിയ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ എന്ന് കരുതുന്ന ' ഹ്വാസോംഗ് 17 " ഉം പരേഡിൽ ഉണ്ടായിരുന്നു. ഇതിന്റെ ആദ്യ പരീക്ഷണം കഴിഞ്ഞ വർഷം മാർച്ചിൽ നടത്തിയിരുന്നു. 2017ന് ശേഷം ഉത്തര കൊറിയ നടത്തുന്ന ഏറ്റവും വലിയ മിസൈൽ പരീക്ഷണമായിരുന്നു അത്. അമേരിക്ക മുഴുവൻ പ്രഹര പരിധിയിൽ വരുന്ന ഹ്വാസോംഗ് 17 മിസൈൽ ' മോൺസ്റ്റർ " എന്നാണ് അറിയപ്പെടുന്നത്. 13,000 കിലോമീറ്ററിൽ കൂടുതലാണ് ഹ്വാസോംഗ് 17ന്റെ ദൂരപരിധി എന്നാണ് റിപ്പോർട്ട്. ഇതിനിടെ, ഹ്വാസോംഗ് 17ന്റെ വലിപ്പത്തോട് കൂടിയ ചില അജ്ഞാത മിസൈലുകളും പ്രദർശിപ്പിച്ചു.
ശ്രദ്ധനേടി ജൂ ഏ
അതേ സമയം, ഭാവിയിൽ കിമ്മിന്റെ പിൻഗാമിയായി മകൾ ജൂ ഏ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. പരേഡിന്റെ ചിത്രങ്ങളിലുടനീളം കിമ്മിനൊപ്പം ജൂവിനെ കാണാം. മകൾക്ക് എല്ലാം പരിചയപ്പെടുത്തി നൽകുന്ന തരത്തിലെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് ജൂ ആദ്യമായി കിമ്മിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം പരിശോധിക്കാൻ മകൾക്കൊപ്പമാണ് കിം എത്തിയത്. ജൂ കിമ്മിന്റെ രണ്ടാമത്തെ കുട്ടിയാണെന്ന് കരുതുന്നു.
ജൂവിനെ കൂടാതെ മറ്റൊരു മകളും മകനും കൂടി കിമ്മിനുണ്ടെന്ന് കരുതുന്നു. 15 വയസിൽ താഴെയാണ് ജൂവിന്റെ പ്രായം. മൂന്ന് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ജൂ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |