കൊച്ചി: കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനധികൃത ദത്തുകേസ് മരവിച്ചു. തുടർനടപടികൾ സ്വീകരിക്കേണ്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കലിൽ മാത്രം കേസെടുത്താണ് പൊലീസ് മുന്നോട്ട് പോകുന്നത്. നിയമവിരുദ്ധമായി കുഞ്ഞിനെ മറ്റൊരു ദമ്പതികൾക്ക് കൈമാറിയതും അവരുടെ പേരിൽ വ്യാജജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതും ലളിതമായാണ് രണ്ട് ഏജൻസികളും കൈകാര്യം ചെയ്യുന്നത്.
വ്യാജ ജനനസർട്ടിഫിക്കറ്റ് തയാറാക്കലും പണമിടപാടും അനധികൃത കൈമാറ്റവുമെല്ലാം വെവ്വേറെ കേസുകളായി പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിടേണ്ടത് സി.ഡബ്ല്യു.സിയാണ്. ഇത്തരമൊരു കേസ് ഉയർന്നു വരുമ്പോൾതന്നെ അടിയന്തരമായി അന്വേഷണം നടത്താൻ സ്‌പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ് (എസ്.ജെ.പി.യു) , ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡി.സി.പി.യു) എന്നിവയ്ക്ക് നിർദ്ദേശം നൽകേണ്ടതും സി.ഡബ്ല്യു.സിയാണ്. എസ്.ജെ.പി.യുവും ഡി.സി.പി.യുവും അനുകൂല റിപ്പോർട്ട് നൽകിയാൽ ഇവയിലെല്ലാം കേസെടുക്കാൻ പൊലീസിനോട് സി.ഡബ്ല്യു.സിക്ക് നിർദേശിക്കാം. ഇത്തരം നടപടികൾ ഈ കേസിൽ ഉണ്ടായിട്ടില്ലെന്നാണ് വിവരം. ഇത്തരം അന്വേഷണം അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് ചട്ടം.
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ഒളിവിലുള്ള പ്രതികളായ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെയും കളമശേരി നഗരസഭാ കിയോസ്കിലെ ജീവനക്കാരി രഹ്നയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. പണം കൈമാറിയിട്ടുണ്ടെങ്കിൽ മനുഷ്യക്കടത്തിന്റെ ഗണത്തിലേക്ക് കേസ് മാറും.
ഡി.എൻ.എ ഫലം പോസിറ്റീവായൽ
കുട്ടിയുടെ അച്ഛനെന്ന് അവകാശപ്പെട്ട് എത്തിയയാളുടെ ഡി.എൻ.എ പരിശോധന നടത്തേണ്ടതുണ്ട്. തിരുവനന്തപുരത്തെ പരിശോധനാ കേന്ദ്രത്തിൽ നേരിട്ടെത്തി സാംപിൾ നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിലും അല്ലെങ്കിൽ ഒരു മാസത്തിനുള്ളിലുമാണ് ഫലം ലഭിക്കുക. പരിശോധനാ ഫലം പോസിറ്റീവായാൽ മറ്റ് പരിശോധനകളും അന്വേഷണങ്ങളും കൂടി പൂർത്തിയാക്കിയ ശേഷമാകും നടപടികൾ.
നെഗറ്റീവായാൽ
ഡീഡ് സറണ്ടർ മുഖേന കുട്ടിയെ ഉപേക്ഷിക്കപ്പെട്ടത് എന്ന വിഭാഗത്തിൽപ്പെടുത്തി പത്രത്തിൽ പരസ്യം നൽകും. അതുവരെ കുട്ടി ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാകും.
പണം കൊടുത്തില്ലെന്ന് ദമ്പതികൾ
പണംകൊടുത്തില്ലെന്ന പുതിയ വെളിപ്പെടുത്തലുമായി കുഞ്ഞിനെ നാലു മാസം കൈവശംവച്ചിരുന്ന അനൂപും സുനിതയും രംഗത്തെത്തി. രേഖകൾ ഇല്ലാത്തത് കാരണം, വളർത്താൻ പോലും പറ്റാതെയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് ഇവർ പറഞ്ഞു. വിവാഹിതരാകാത്ത മാതാപിതാക്കൾ കുഞ്ഞിനെ തങ്ങളെ വളർത്താൻ ഏൽപ്പിച്ചതാണെന്നും ദമ്പതികൾ അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |