തിരുവനന്തപുരം. പ്രതിമാസ ടാർജറ്റ് നേടുന്ന ഡിപ്പോകളിലെ ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പും മറ്റുള്ളവർക്ക് അതിനു ശേഷവും ശമ്പളം നൽകാമെന്ന കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ നിർദേശം ജീവനക്കരുടെ സംഘടനകൾ തള്ളി.
ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കാനാണ് മാനേജ്മെന്റ് അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ഇന്നലെ ചർച്ച നടത്തിയത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷ നേടുന്നതിന് കൂടുതൽ വരുമാനം വേണമെന്നും അതിനാണ് നേരത്തെ നിശ്ചയിച്ച ടാർജറ്റ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും യോഗത്തിൽ എം.ഡി ബിജു പ്രഭാകർ വിശദീകരിച്ചെങ്കിലും, അംഗീകരിക്കാൻ സംഘടനകൾ തയ്യാറായില്ല.
വരുമാനമനുസരിച്ച് അഞ്ചിന് മുമ്പ് ശമ്പളം ഭാഗികമായും, ബാക്കി സർക്കാർ സഹായം കിട്ടുമ്പോഴും വിതരണം ചെയ്യാമെന്ന മാനേജ്മെന്റ് നിർദേശവും സംഘടനകൾ തള്ളി. വരുമാന വർദ്ധനയ്ക്ക് മറ്റ് വഴികൾ തേടണമെന്നായിരുന്നു സംഘടകളുടെ നിർദേശം. സിംഗിൾ ഡ്യൂട്ടിക്കെതിരേയും സംഘടനാ പ്രതിനിധികൾ പരാതികൾ ഉന്നയിച്ചു. സിംഗിൾ ഡ്യൂട്ടിയിലെ ഷെഡ്യൂളുകളെ സംബന്ധിച്ച് പരാതികൾ ചർച്ച ചെയ്യുന്നതിന് 24ന് യോഗം ചേരാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |