കൊച്ചി: ജില്ലയിലെ ശിവക്ഷേത്രങ്ങളിൽ വിവിധ പരിപാടികളോടെ നാളെ മഹാശിവരാത്രി ആഘോഷം നടക്കും. പ്രധാന ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയുമുണ്ടാകും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഭാരവാഹികൾ അറിയിച്ചു.
എറണാകുളം ക്ഷേത്രം
എറണാകുളം ശിവക്ഷേത്രത്തിൽ രാവിലെ 6.30ന് ലളിതാ സഹസ്രനാമ ജപം, പത്തിന് ഗായത്രി ഗുരുകുലത്തിന്റെ രുദ്രജപം, കൊച്ചിൻ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്ന കീർത്തനാലാപനം, 5.30ന് ഉഷ പ്രശാന്തിന്റെയും സംഘത്തിന്റെയും തിരുവാതിര, ആറിന് അമേയകൃഷ്ണ നമ്പ്യാരുടെ ശാസ്ത്രീയ നൃത്തം, ഏഴിന് സുരേഷ് കൊല്ലാട്ടിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, എട്ടിന് ചോറ്റാനിക്കര അജയകുമാറിന്റെ സംഗീത കച്ചേരി, ഒൻപതിന് ഗൗരീശങ്കര കലാപീഠം വിദ്യാർത്ഥികളുടെ നാമസങ്കീർത്തനം, പത്തിന് വടുതല വൈശ്യസമാജിന്റെ ഭജന എന്നിവയുണ്ടാകും. രാവിലെ എട്ടിനും വൈകിട്ട് നാലിനും കാഴ്ച ശീവേലി.
പരിപാടികൾക്ക് ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, സെക്രട്ടറി എ.ബാലഗോപാൽ, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ എന്നിവർ നേതൃത്വം നൽകും .
പൂത്തോട്ട ശ്രീനാരായണ
വല്ലഭ ക്ഷേത്രം
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം നാളെയും മറ്റന്നാളുമായി നടക്കും. നാളെ രാവിലെ ഏഴിന് ക്ഷീരധാര, 9.30ന് ജലധാര, ഇളനീർ ധാര എഴുന്നള്ളിപ്പ്, രാത്രി 8 മുതൽ 12 വരെ ശതകുംഭധാര, 12ന് ധാര സമർപ്പണം, മംഗളപൂജ. മറ്റന്നാൾ രാവിലെ ആറിന് ശിവരാത്രി വാവ് ബലി.
വെണ്ണല തൈക്കാട്ട് ക്ഷേത്രം
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ആരംഭിച്ചു. 23 വരെ നടക്കുന്ന ഉത്സവത്തോട് അനുബന്ധിച്ച് സ്റ്റേജ് ഷോ, ചലച്ചിത്രതാരം ആശാ ശരത്തിന്റെ നൃത്തം, ശ്രുതിലക്ഷ്മിയുടെ മെഗാഷോ, കഥകളി ആചാര്യൻ കലാമണ്ഡലം വാസുദേവന് തൈക്കാട്ടപ്പൻ പുരസ്കാര സമർപ്പണം, സോപാന സംഗീത ആട്ടക്കഥാകൃത്ത് പി.കെ. മോഹനൻ മാസ്റ്ററെ ആദരിക്കൽ
എന്നിവയുണ്ടാകും. ദിലീപ്, മിയ, നവ്യ നായർ, ഹണി റോസ് എന്നിവരുടെ കലാവിരുന്നും ഇതോടനുബന്ധിച്ചുണ്ട്. മറ്റന്നാൾ ജാഗദൂർ സാമ്രാട്ട് ശങ്കറിന്റെ മെഗാ മാജിക് ഷോ, 22ന് പകൽപ്പൂരം, 23ന് ആറാട്ട്.
പശ്ചിമകൊച്ചിയിലെ ക്ഷേത്രങ്ങൾ
പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിൽ 18 ന് പുലർച്ചെ ഗണപതി ഹോമം തുടർന്ന് സമൂഹ മൃത്യുഞ്ജയ ഹോമം നടക്കും. രാത്രി 7 ന് നൃത്തനൃത്ത്യങ്ങൾ. 19 ന് പുലർച്ചെ 5 ന് ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ക്ഷേത്രം തന്ത്രി എൻ.വി സുധാകരൻ, മേൽശാന്തി പി.കെ. മധു എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ 18 ന് ആരംഭം കുറിക്കും. 19 ന് പുലർച്ചെ മുതൽ നടക്കുന്ന ബലിതർപ്പണത്തിന് മേൽശാന്തി എൻ.വി. സന്തോഷ് കാർമ്മികത്വം വഹിക്കും. കുമ്പളങ്ങി കണ്ടത്തി പറമ്പ് ക്ഷേത്രം, പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ19 ന് പുലർച്ചെ മുതൽ ആരംഭിക്കും.
ബലിതർപ്പണത്തിന് പെരിയാർ തീരം ഒരുങ്ങി
ആലുവ: മഹാശിവരാത്രി ബലിതർപ്പണത്തിന് പെരിയാർ തീരം ഒരുങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആലുവ മണപ്പുറത്തും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിലുമാണ് ഒരുക്കങ്ങൾ പൂർത്തിയായത്.
നാളെ രാത്രി തർപ്പണം ആരംഭിക്കും. മണപ്പുറത്ത് ദേവസ്വത്തിനുള്ള 116 ബലിത്തറകളിൽ 87 എണ്ണം ലേലം ചെയ്തു. ഇന്ന് രാത്രിയോടെ ബാക്കിയുള്ളതും പുരോഹിതർ ഏറ്റെടുക്കും.
വൈകിട്ട് 6.30ന് മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി എം.എസ്. ശങ്കരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ശിവരാത്രി വിശേഷാൽ ദീപാരാധന നടക്കും. തുടർന്ന് ശ്രീഭൂതബലി, രാത്രി 11ന് വിളക്കിനെഴുന്നുള്ളിപ്പിന് ശേഷം ശിവരാത്രി ബലിതർപ്പണം.
അദ്വൈതാശ്രമത്തിൽ ഒരേ സമയം 2,000 പേർക്ക് തർപ്പണ സൗകര്യമുണ്ട്. സ്ത്രീകൾക്ക് പ്രത്യേക കുളിക്കടവും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കടവിലേക്ക് റാമ്പും നിർമ്മിച്ചു. നാളെ വൈകിട്ട് സർവമത സമ്മേളനം കഴിയുന്നതിന് പിന്നാലെ ബലിതർപ്പണം ആരംഭിക്കും.
ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, മേൽശാന്തി പി.കെ. ജയന്തൻ, സഹകർമ്മികളായ എം.ആർ. ചന്ദ്രശേഖരൻ, ടി.ബി. മധുശാന്തി, നാരായണ ഋഷി എന്നിവർ നേതൃത്വം നൽകും.
ബലിതർപ്പണം
മൂന്നുനാൾ
ശിവരാത്രി ബലിതർപ്പണം ഇക്കുറി മൂന്നുനാൾ നീണ്ടുനിൽക്കും. വിശ്വാസികൾ ഉറക്കമിളച്ച് ബലിതർപ്പണത്തിന് എത്തുന്നത് നാളെ രാത്രിയാണ്. രാത്രി പത്തിന് ആരംഭിക്കുന്ന ബലിതർപ്പണം 19ന് ഉച്ചവരെ നീളും. ശിവരാത്രി വാവ് 19ന് വൈകിട്ട് നാലിന് ആരംഭിച്ച് 20ന് ഉച്ചവരെ നീണ്ടുനിൽക്കും
ആലുവയിൽ ഗതാഗത നിയന്ത്രണം
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് 18ന് വൈകിട്ട് നാല് മുതൽ 19ന് ഉച്ചയ്ക്ക് രണ്ട് വരെ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
മണപ്പുറത്തേയ്ക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്ന് ജി.സി.ഡി.എ റോഡു വഴി പോകണം. മണപ്പുറത്ത് വാഹന പാർക്കിംഗിന് സൗകര്യമുണ്ട്. മണപ്പുറത്ത് നിന്നുള്ള വാഹനങ്ങൾ ഓൾഡ് ദേശം റോഡ് വഴി പറവൂർ കവലയിലെത്തണം. തോട്ടയ്ക്കാട്ടുക്കര - മണപ്പുറം റോഡിൽ വാഹന ഗതാഗതവും അനുവദിക്കില്ല. കടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ തേട്ടയ്ക്കാട്ടുക്കരയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് യാത്രക്കാരെ ഇറക്കിയ ശേഷം പറവൂർ കവല, യു.സി കോളേജ്, കടുങ്ങല്ലൂർ വഴി തിരികെ പോകണം. അങ്കമാലിയിൽ നിന്ന് വരുന്ന സ്വകാര്യ ബസുകൾ പറവൂർ കവലയിൽ യാത്രക്കാരെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങണം. എറണാകുളത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ പുളിഞ്ചോട് നിന്ന് വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി സ്റ്റാൻഡിലെത്തണം. തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് വഴി പോകണം. എറണാകുളത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പുളിഞ്ചോട് നിന്ന് കാരോത്തുകുഴി, വഴി സ്വകാര്യ സ്റ്റാൻഡിലെത്തി സർവീസ് അവസാനിപ്പിക്കണം. തിരികെ ബാങ്ക് കവല, ബൈപാസ് വഴി പോകണം.പെരുമ്പാവൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ, പമ്പ് ജംഗ്ഷൻ വഴി ടൗൺ ഹാളിന് മുൻവശമുള്ള താത്കാലിക സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കണം. പെരുമ്പാവൂരിൽ നിന്നും വരുന്ന സ്വകാര്യ ബസുകൾ പവർഹൗസ്, ഗവ. ആശുപത്രി വഴി സ്റ്റാന്റിലെത്തണം. തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവീസ് റോഡ് പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി വഴി ഗവ. ഹോസ്പിറ്റൽ, റെയിൽവേ, പമ്പ് കവല വഴി തിരികെ പോകണം. ദേശീയപാതയിൽ നിന്ന് ടൗൺ വഴി പോകേണ്ട വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.
ശിവരാത്രിക്ക് മെട്രോ
സ്പെഷ്യൽ സർവീസ്
കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് പോകുന്നവർക്കായി കൊച്ചി മെട്രോ 18, 19 തീയതികളിൽ സർവീസ് ദീർഘിപ്പിക്കും. ആലുവയിൽ നിന്നും എസ്. എൻ ജംഗ്ഷനിൽ നിന്നും 18 ശനി രാത്രി 11.30 വരെ ട്രെയിൻ സർവീസ് ഉണ്ടാകും. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളയുണ്ട്. 19ന് പുലർച്ചെ 4.30 മുതൽ സർവീസ് ആരംഭിക്കും. രാവിലെ 7 മണിവരെ 30 മിനിറ്റ് ഇടവിട്ടും 9 വരെ 15 മിനിറ്റ് ഇടവിട്ടുമാകും സർവീസ്. ഞായറാഴ്ച നടക്കുന്ന യു.പി.എസ്.സി എൻജിനിയറിംഗ് സർവീസ്, കംമ്പയിൻഡ് ജിയോ സൈന്റിസ്റ്റ് പരീക്ഷ എഴുതാൻ എത്തുന്നവർക്കും സമയക്രമം ഉപകാരപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |