കൊല്ലം: ദേശീയപാത 66ൽ മങ്ങാട് അടിപ്പാത നിർമ്മിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ ദേശീയപാത അതോറിട്ടി കരാർ കമ്പിനിക്ക് നിർദ്ദേശം നൽകി. ദേശീയപാത നിർമ്മാണം നിരീക്ഷിക്കാൻ ദേശീയപാത അതോറിട്ടി ചുമതലപ്പെടുത്തിയിട്ടുള്ള സ്വതന്ത്ര എൻജിനീയറിംഗ് സംഘത്തെ നേരത്തെ ചുമതലപ്പെടുത്തിയതിന് പുറമേയാണ് ഇപ്പോൾ കരാർ കമ്പിനിക്ക് കൂടി നിർദ്ദേശം നൽകിയിരിക്കുന്നത്. മങ്ങാട് അടിപ്പാത നിർമ്മിക്കണമെന്ന പ്രദേശ വാസികളുടെ ഏറെ നാളത്തെ ആവശ്യം ഒടുവിൽ ജനകീയ പ്രതിഷേധമായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിപ്പാതയുടെ സാദ്ധ്യത പരിശോധിക്കാൻ ദേശീയപാത അതോറിട്ടി വീണ്ടും നിർദ്ദേശം നൽകിയിരിക്കുന്നത്.
എല്ലാം ഒത്തുവന്നാൽ
കരാർ കമ്പിനി അനുകൂലമായ റിപ്പോർട്ട് നൽകിയാൽ അടിപ്പാതയ്ക്ക് അനുമതി നൽകുമെന്ന സൂചനയാണ് ദേശീയപാത അതോറിട്ടി നൽകുന്നത്. അതേസമയം തന്നെ മങ്ങാട് പാലവുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്നു. മങ്ങാട് പാലവും മങ്ങാട് ജംഗ്ഷനും തമ്മിൽ ഏകദേശം 500 മുതൽ 600 മീറ്റർ വരെ ദൂരമേയുള്ളു. 450 മീറ്ററിന് അപ്പുറമായിരിക്കും ഇരുവശങ്ങളിലും അടിപ്പാതയുടെ ലാൻഡിംഗ്. നിലവിലെ മങ്ങാട് പാലം ഏറെ താഴ്ത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. പാലം താഴ്ന്നു നിൽക്കുന്നതിനാൽ ആറ് വരിപ്പാത ഈ ഭാഗത്ത് ഉയരം കുറച്ചാകും നിർമ്മിക്കുക. അതുകൊണ്ട് തന്നെ മങ്ങാട് പാലത്തിന്റെ വശത്ത് അടിപ്പാതയുടെ ലാൻഡിംഗ് ക്രമീകരണം ശാസ്ത്രീയമായി പാലിക്കാൻ കഴിയില്ലെന്ന വാദവും ദേശീയപാത അതോറിറ്റി മുന്നോട്ടുവയ്ക്കുന്നു. എന്നാൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ അടിപ്പാത വേണമെന്ന ഇന്ത്യൻ റോഡ് കോൺഗ്രസ് കോഡ് ഇവിടെ ബാധകമാകുന്നില്ല. കല്ലുംതാഴത്തെ ഫ്ലൈ ഓവർ കഴിഞ്ഞാൽ കുരീപ്പുഴ ഭാഗത്ത് മാത്രമാണ് അടിപ്പാതയുള്ളത്.
റോഡ് കടക്കാൻ വേറെ വഴിയില്ല
ആറ് വരിപ്പാതയുടെ രൂപരേഖ പ്രകാരം മങ്ങാട് ജംഗ്ഷനിൽ നിലവിൽ എൻട്രി, എക്സിറ്റ് പോയിന്റുണ്ട്. സർവീസ് റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഈ ഭാഗത്ത് വച്ച് ആറ് വരിപ്പാതയിലേക്ക് പ്രവേശിക്കാം. പക്ഷെ അവിടെ വച്ച് തന്നെ റോഡ് മുറിച്ച് കടന്ന് മറുവശത്തേക്ക് പോകാനാകില്ല. ആറ് വരിപ്പാതയിൽ കാൽനടയാത്രയും അനുവദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എൻട്രി എക്സിറ്റ് പോയിന്റുണ്ടെങ്കിലും പ്രദേശവാസികൾക്ക് ഇരുവശങ്ങളിലേക്കും പോകാനാകില്ല. അതുകൊണ്ടാണ് പ്രദേശവാസികൾ അടിപ്പാത എന്ന ആവശ്യവുമായി ശക്തമായി രംഗത്തുള്ളത്. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.മുകേഷ് എം.എൽ.എ, കൗൺസിലർ ടി.ജി.ഗിരീഷ് എന്നിവരുടെ നിവേദനങ്ങൾ കൂടി പരിഗണിച്ചാണ് ഇപ്പോൾ പഠനത്തിന് വീണ്ടും നിർദ്ദേശം നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |