കൊട്ടാരക്കര : കൊട്ടാരക്കര, പുത്തൂർ മേഖലയിൽ കുന്നിടിക്കലും നിലം നികത്തലും തകൃതി. സ്കൂൾ സമയങ്ങളിലും ടിപ്പർ ലോറികൾ നിരത്തിൽ പായുന്നു. ഉദ്യോഗസ്ഥ സംവിധാനങ്ങൾ കണ്ണടയ്ക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിലെ മിക്കയിടങ്ങളിലും മണ്ണെടുപ്പ് നടക്കുന്നുണ്ട്. വേനൽക്കാലമായതോടെ കിണറുകളിൽ വെള്ളം കുറഞ്ഞ സാഹചര്യത്തിൽ മണ്ണെടുപ്പ് നടക്കുന്നത് പ്രതിഷേധങ്ങൾക്കും കാരണമാകുന്നു.
അപകടം പ്രതീക്ഷിച്ച്
മണ്ണെടുപ്പ് കേന്ദ്രങ്ങളിൽ പുലർച്ചെ മുതൽ ടിപ്പർ ലോറികളെത്തുന്നുണ്ട്. പകൽ മാത്രമല്ല, രാത്രിയിലും ടിപ്പർ ലോറികൾ മണ്ണുമായി പായുകയാണ്. പകൽനേരത്ത് വിദ്യാർത്ഥികൾ കൂട്ടമായി കടന്നുപോകുമ്പോഴും ലോറികൾ വേഗത കുറയ്ക്കാറില്ല. ഏത് നിമിഷവും അപകടത്തെ പ്രതീക്ഷിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. താലൂക്കിൽ വലിയ തോതിൽ മണ്ണെടുപ്പ് നടക്കുന്നതിനാൽ ടിപ്പറുകൾക്ക് ചാകരക്കാലമാണ്.
അതുകൊണ്ടുതന്നെ നിയന്ത്രണങ്ങളെ വകവയ്ക്കാത്തത്. ലോറികൾ തമ്മിൽ മത്സരിക്കുമ്പോൾ നിരത്തിൽ അപകടങ്ങളുടെ സാദ്ധ്യതയും ഏറുന്നു.
ഇടപെടാതെ പൊലീസും മോട്ടോർ വാഹന വകുപ്പും
മണ്ണും പാറയും കൊണ്ടുപോകുന്ന ടിപ്പർ ലോറികൾ നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ ലോഡ് കയറ്റുന്നതായും പരാതിയുണ്ട്. ഇവ സുരക്ഷിതമല്ലാത്ത നിലയിലാണ് കൊണ്ടുപോകുന്നത്. റോഡിലേക്ക് തെറിച്ചുവീഴുന്ന സംഭവങ്ങളുമുണ്ട്. റോഡിലേക്ക് തെറിച്ചുവീഴുന്ന സാധനങ്ങൾ അവിടെ ഉപേക്ഷിച്ച് പോകുന്നതാണ് പതിവ്. ഇത് പിന്നാലെ എത്തുന്ന വാഹനങ്ങളെ അപകടത്തിൽപ്പെടുത്തുന്നു. രാഷ്ട്രീയ ഇടപെടലുകളെ തുടർന്നാണ് അടുത്തിടെ ഇത്രത്തോളം മണ്ണ് ഖനനം നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. ടിപ്പർ ലോറികളെ നിയന്ത്രിക്കാനും പൊലീസും മോട്ടോർ വാഹന വകുപ്പും മടിക്കുന്നതും രാഷ്ട്രീയ സ്വാധീനത്താലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |