ന്യൂയോർക്ക് : ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾക്ക് നിരോധനമേർപ്പെടുത്തുന്ന ആദ്യ യു.എസ് നഗരമായി സിയാറ്റിൽ. സിയാറ്റിൽ സിറ്റി കൗൺസിലിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് ഓർഡിനൻസ് പാസാക്കിയത്. യു.എസിലെ ഏഷ്യൻ വംശജർക്കിടെയിൽ ജാതി പക്ഷപാതം വ്യാപിക്കുന്നത് തടയാൻ ഇത് ആവശ്യമാണെന്ന് നിരോധനത്തിനായി മുന്നിട്ടിറങ്ങിയ ഇന്ത്യൻ വംശജയായ കൗൺസിൽ അംഗം ക്ഷമാ സാവന്ത് ഉൾപ്പെടെയുള്ളവർ പറയുന്നു. അടുത്തിടെ യു.എസ് കാമ്പസുകളിലും സമാന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്ക് ഏകദേശം 3,000ത്തിലേറെ വർഷം പഴക്കമുണ്ട്. യു.എസിൽ ടെക് മേഖലയിലടക്കമുള്ള ജോലി സ്ഥലങ്ങളിൽ തെക്കേ ഏഷ്യൻ വംശജർക്കിടെയിൽ വേർതിരിവുകൾ പ്രകടമാണെന്ന് ക്ഷമാ സാവന്ത് പറയുന്നു. അതേ സമയം, യു.എസ് നിയമപ്രകാരം ഇത്തരം വിവേചനങ്ങൾക്ക് നേരത്തെ തന്നെ നിരോധനമുണ്ടെന്ന് സിയാറ്റിൽ സിറ്റി കൗൺസിലിന്റെ നീക്കത്തെ എതിർത്ത ചില ഹിന്ദു അമേരിക്കൻ ഗ്രൂപ്പുകൾ പറയുന്നു. സിയാറ്റിൽ ഉൾപ്പെടുന്ന വാഷിംഗ്‌ടൺ സ്റ്റേറ്റിൽ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യൻ അമേരിക്കൻ വംശജരെന്നും ജാതി വേർതിരിവുകൾ ഇവർക്കിടെയിൽ വ്യാപകമാണെന്നതിന്റെ തെളിവില്ലെന്നും ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |