നെല്ലിയാമ്പതി: വനം വികസന കോർപ്പറേഷന് കൈമാറിയ തോട്ടങ്ങൾ തിരിച്ചുപിടിക്കാൻ വനം വകുപ്പ് നീക്കം തുടങ്ങി. നെല്ലിയാമ്പതിയിലെ പാട്ടക്കരാർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് 2011-ലാണ് വനം വകുപ്പ് അഞ്ച് സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുത്തത്. നെല്ലിയാമ്പതി റേഞ്ചിൽ ഉൾപ്പെടെ പറമ്പിക്കുളം വനമേഖലയോട് ചേർന്നുള്ള പകുതിപ്പാലം, പോത്തുമല, ബിയാട്രീസ്, മീരാഫ്‌ളോർ, റോസറി എസ്‌റ്റേറ്റുകളാണ് നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ വനം വകുപ്പ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ശേഷം വിളവെടുക്കുന്നതിനായി കേരള വനം വികസന കോർപ്പറേഷന് കൈമാറുകയായിരുന്നു. ഈ തോട്ടങ്ങളിലെ കാപ്പി, കുരുമുളക്, ഏലം, തേയില തുടങ്ങിയ വിളവെടുക്കുവാനുള്ള ചുമതല മാത്രമാണ് തുടക്കത്തിൽ കെ.എഫ്.ഡി.സിക്ക് നൽകിയിരുന്നത്. തോട്ടങ്ങളിൽ നിന്ന് വിളവെടുപ്പും നടത്തുകയും എസ്‌റ്റേറ്റിലുള്ള പകുതിപ്പാലം ടൂറിസ്റ്റ് ബംഗ്ലാവിൽ ഇക്കോ ടൂറിസം പദ്ധതി നടത്തിയുമാണ് തൊഴിലാളികൾക്കുള്ള കൂലിയുൾപ്പെടെ കെ.എഫ്.ഡി.സി നൽകിവരുന്നത്.
ഇക്കോ ടൂറിസം പദ്ധതിക്ക് നീക്കം
എസ്‌റ്റേറ്റ് പിടിച്ചെടുത്ത വനം വകുപ്പ് 12 വർഷമായിട്ടും ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നാണ് കെ.എഫ്.ഡി.സി അധികൃതർ പറയുന്നത്. ഇതിന്റെ പേരിൽ വിളകൾക്ക് വളമിടുന്നതിനോ, അടിക്കാടുകൾ വൃത്തിയാക്കുന്നതിനോ വനം വകുപ്പ് അനുമതിയും നൽകിയില്ല. പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രത്തിനോട് ചേർന്നുള്ള ഭാഗമായതിനാൽ തന്നെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എസ്‌റ്റേറ്റുകൾ തിരിച്ച് വനം വകുപ്പിന്റെ നിയന്ത്രണത്തിലാക്കാൻ ഇപ്പോൾ നടപടി തുടങ്ങിയത്.
യോഗം നാളെ
പറമ്പിക്കുളം കടുവ സംരക്ഷണ ഫണ്ടിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ ചെലവഴിച്ച് ഈ ഭാഗത്ത് ടൂറിസം നടപ്പിലാക്കുന്നതിനായി പദ്ധതി തയ്യാറാക്കി വനം വകുപ്പ് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. തോട്ടങ്ങൾ വനം വകുപ്പ് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് തിങ്കളാഴ്ച വനം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കെ.എഫ്.ഡി.സി അധികൃതരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |