ആലപ്പുഴ : വേനൽ കടുത്ത് തുടങ്ങിയതോടെ മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും വലയുന്നു. ഉയർന്ന അന്തരീക്ഷ താപനിലയും ആർദ്രതയും മൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. കാലികൾക്കിടയിൽ ചർമ്മമുഴ പടരുന്നതിനാൽ ഇതിനെതിരെ പ്രതിരോധ നടപടികൾ കൈക്കൊണ്ടു വരുന്നതിനിടെയാണ് ചൂടും കുതിച്ചുയർന്നത്.
ഫാമുകളിലെ കന്നുകാലികളെക്കാൾ വേനൽച്ചൂട് പ്രതികൂലമായി ബാധിക്കുന്നത് പുറത്ത് മേയാൻ വിടുന്നവയെയാണ്. രാവിലെ 10 മണിക്ക് ശേഷമുള്ള വെയിൽ അപകടകാരിയാണ്. മൃഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ ശരീരം വേഗത്തിൽ ചൂടാകും. ഒപ്പം ശ്വസന നിരക്കും വർദ്ധിക്കും. ചൂട് കനക്കുന്നതോടെ പാൽ ഉത്പാദനവും ഗണ്യമായി കുറയും. ഒരു പശു നിലവിൽ ചുരത്തുന്ന പാലിന്റെ അളവിൽ നിന്ന് ഒന്ന് മുതൽ രണ്ട് ലിറ്റർ വരെ കുറയും. പാലുത്പാദനം കുറഞ്ഞു തുടങ്ങിയാൽ ക്ഷീരകർഷകരുടെ വരുമാനവും ഇടിയും. അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുമ്പോൾ കാലികൾക്ക് ഭക്ഷണമെടുക്കാനുള്ള താൽപര്യം കുറയുന്നതും പാലിന്റെ അളവിനെ ബാധിക്കും. പശുക്കളിൽ ചർമ്മമുഴ പടരുന്നതിനാൽ ഇവയെ പുറത്ത് മേയാൽ വിടുന്നത് രോഗ വ്യാപനം കൂടാനും കാരണമാകും.
ചൂടിനെ തടുക്കാൻ
ആവശ്യത്തിന് പച്ചവെള്ളം നൽകുക
പരമാവധി പച്ചപ്പുല്ല് നൽകുക
രാവിലെ 10ന് ശേഷം തുറസായ സ്ഥലത്തേക്ക് വിടരുത്
തൊഴുത്തിൽ കാറ്റ് കയറാനുള്ള സംവിധാനം വേണം
ഇടയ്ക്കിടെ ശരീരത്തിൽ വെള്ളമൊഴിച്ച് തണുപ്പിക്കണം
ആലപ്പുഴയിൽ ഇന്നലത്തെ താപനില : 34 ഡിഗ്രി സെൽഷ്യസ്
പേടിക്കണം ദേശാടന പക്ഷികളെയും
കന്നുകാലികളെ പോലെ തന്നെ വീട്ടിലെ മറ്റ് വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ട കാലമാണിത്. ദേശാടന പക്ഷികൾ വൈറസ് ബാധയുമായി പുറം നാടുകളിൽ നിന്ന് എത്തിയേക്കാം. വേനലിൽ കോഴി, താറാവ് തുടങ്ങിയവയ്ക്ക് വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ്.
വേനൽ കടുത്തതിനൊപ്പം മൃഗങ്ങളിൽ ചർമ്മമുഴയും പടരുന്നു. രാവിലെ 10 മണിക്ക് ശേഷം യാതൊരു കാരണവശാലും കാലികളെ പുറത്ത് മേയാൻ വിടരുത്. ആവശ്യത്തിന് വെള്ളം നൽകി നിർജലീകരണം തടയാനും ശ്രദ്ധിക്കണം
- ഡോ.സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്, ആലപ്പുഴ
കന്നുകാലികളിൽ ചർമ്മമുഴക്കെതിരെ
പ്രതിരോധ പ്രവർത്തനം ഊർജ്ജിതം
ആലപ്പുഴ : ജില്ലയിൽ കന്നുകാലികളിൽ ചർമ്മമുഴ വ്യാപകമായതോടെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയതായി ജില്ലാ മൃഗ സംരക്ഷണ ഓഫിസറുടെ ചുമതലയുള്ള ഡോ.എസ്.വിനയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ 28പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിൽ 151 പശുക്കൾക്ക് രോഗം സ്ഥിരീകരിച്ചതിൽ ആറ് പശുക്കൾ ചത്തു. ഇതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ 18ന് ആരംഭിച്ച പ്രതിരോധ വാക്സിനേഷൻ രണ്ടാഴ്ചകൂടി നീട്ടി. ഇതുവരെ 49,255 പശുക്കൾക്ക് ചരർമ്മമുഴ പ്രതിരോധ വാക്സിൻ സൗജന്യമായി നൽകി.
നായ്ക്കളുടെ വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മാണം പൂർത്തീകരിച്ച കണിച്ചുകുളങ്ങരയിലെ എ.ബി.സി കേന്ദ്രത്തിന്റെ പ്രവർത്തനം നാളെ ആരംഭിക്കും. കേന്ദ്രവിഹിതം ലഭിിക്കാത്തതിനാലാണ് പക്ഷിപ്പനിയെത്തുടർന്ന് കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാര വിതരണം വൈകുന്നതെന്നും വിനയകുമാർ പറഞ്ഞു. ജില്ലാ ചീഫ് വെറ്ററിറി ഓഫിസർ ഡോ. ബി.സന്തോഷ് കുമാർ, എപിഡോമോളജിസ്റ്റ് ഡോ. വൈശാഖ് മോഹൻ, ഫിനാൻസ് ഓഫീസർ സി.ജി.മധു കാവുങ്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |