SignIn
Kerala Kaumudi Online
Saturday, 20 April 2024 7.12 AM IST

യെല്ലോസ്‌റ്റോണിനെ മിസൈൽ കൊണ്ട് തകർക്കും, ആണവ സ്ഫോടനമുണ്ടാക്കും  വിചിത്ര ഭീഷണിയുമായി റഷ്യൻ സൈനിക വിദഗ്ദ്ധൻ

yellowstone

മോസ്കോ : യു.എസിലെ യെല്ലോസ്റ്റോൺ സൂപ്പർ വോൾക്കാനോയെ ' സാത്താൻ II " അഥവാ സർമത് ആണവ മിസൈൽ കൊണ്ട് തകർക്കുമെന്ന വിചിത്ര ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായികളിൽ ഒരാളായ മുൻ നേവൽ ഓഫീസറും സൈനിക വിദഗ്ദ്ധനുമായ കോൺസ്‌റ്റന്റൈൻ സിവ്‌കൊവ്.

അതീവ അപകടകാരിയായ യെല്ലോസ്റ്റോൺ അഗ്നിപർവതത്തെ സർമത് മിസൈലുകൊണ്ട് തകർത്ത് റേഡിയോ ആക്ടീവ് പൊട്ടിത്തെറി സൃഷ്ടിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഉടൻ റഷ്യൻ സൈന്യത്തിന്റെ ഭാഗമാകുന്ന സർമത് മിസൈലിനെ പറ്റി റഷ്യൻ ചാനലിൽ സംഘടിപ്പിച്ച ചർച്ചയ്ക്കിടെയാണ് സിവ്‌കൊവിന്റെ വിവാദ പരാമർശം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഫെബ്രുവരി 20ന് യുക്രെയിനിലെ കീവിൽ സന്ദർശനം നടത്തുന്നതിനു തൊട്ടുമുന്നേ റഷ്യയിൽ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലായ സർമതിന്റെ പരീക്ഷണം നടന്നെന്നും എന്നാൽ പരാജയപ്പെട്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു ഭൂമിയിലെ ഏത് കോണിലെയും ലക്ഷ്യ സ്ഥാനത്തെ തേടിപ്പിടിച്ച് തകർക്കാൻ ശേഷിയുണ്ടെന്ന് റഷ്യ അവകാശപ്പെടുന്ന സർമതിനെ ഇതിന് മുമ്പ് റഷ്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.

ഒന്നിലേറെ ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള സർമത് റഷ്യയുടെ ആയുധപ്പുരയിൽ ഏറ്റവും കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകളിലൊന്നാണ്. ശത്രുക്കളുടെ നിലവിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കുംവിധമാണ് സർമതിന്റെ രൂപകല്പന. 200 ടണ്ണിലേറെ ഭാരവും 35.5 മീറ്റർ നീളവുമുള്ള സർമതിന്റെ പ്രഹരപരിധിയിൽ യു.കെയും യു.എസും ഉൾപ്പെടും.

ലോകത്തെ ഏകദേശം 12 സൂപ്പർ വോൾക്കാനോകളിലൊന്നാണ് യെല്ലോസ്റ്റോൺ. ഓരോ ഒരു ലക്ഷമോ അതിൽ കൂടുതലോ വർഷങ്ങൾ കൂടുമ്പോൾ അതിഭീകരമായി പൊട്ടിത്തെറിക്കുന്നവയാണ് ഇവ. ഭൂമിയ്ക്കടിയിലെ ഭീമൻ മാഗ്മ ചേംബറിന് മുകളിലാണ് അഗ്നിപർവതം സ്ഥിതി ചെയ്യുന്ന യെല്ലോസ്റ്റോൺ നാഷണൽ പാർക്കുള്ളത്. യെല്ലോസ്റ്റോണിൽ സമീപ കാലത്ത് പൊട്ടിത്തെറിയുണ്ടാകില്ലെന്നാണ് ഗവേഷകർ പറയുന്നത്.

2.1 മില്യൺ വർഷങ്ങൾക്കും 640,000 വർഷങ്ങൾക്കും ഇടയിൽ യെല്ലേസ്റ്റോണിൽ സംഭവിച്ച മൂന്ന് ഭീമൻ സ്ഫോടനങ്ങളുടെ ഫലമായി പുറത്തുവന്ന ചാരം വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളെ മൂടാൻ മാത്രമുണ്ടായിരുന്നു. 15 ലക്ഷം വർഷത്തിലൊരിക്കൽ യെല്ലോസ്റ്റോൺ പൊട്ടിത്തെറിക്കുമെന്നാണ് കണക്കുകൂട്ടൽ.

3,500 ചതുരശ്ര മൈൽ വിസ്തൃതിയുള്ള യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക് ഐഡഹോ, മൊണ്ടാന, വയോമിംഗ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. ശരാശരി 169.7 ഡിഗ്രീ ഫാരൻഹീറ്റ് താപനിലയുള്ള 90 മിനിറ്റുകൾ കൂടും തോറും പൊട്ടിത്തെറിക്കാറുള്ള ഓൾഡ് ഫെയ്ത്ത്ഫുൾ ഗെയ്സർ, ഗ്രാൻഡ് പ്രിസ്‌മാറ്റിക് സ്‌പ്രിംഗ് എന്ന ഉഷ്‌ണജല പ്രവാഹം തുടങ്ങിയവ യെല്ലോ‌സ്‌റ്റോൺ മേഖലയുടെ പ്രത്യേകതയാണ്.

ലോകത്ത് അവസാനം സംഭവിച്ച സൂപ്പർ വോൾക്കാനോ സ്ഫോടനം ന്യൂസിലൻഡിലെ ടൗപോ അഗ്നിപർവതത്തിലാണ്. ഏകദേശം 26,​500 വർഷങ്ങൾക്ക് മുമ്പാണ് ടൗപോ പൊട്ടിത്തെറിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.