SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.59 PM IST

'മൊട്ട ' ജോസിനെ സെൻസർ കാമറ ഓംലെറ്റാക്കി !

jose

 കുടുങ്ങിയത് കുപ്രസിദ്ധ മോഷ്ടാവ്

കൊല്ലം: പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും വലയിലാകാതിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കിളികൊല്ലൂർ മങ്ങാട് തുലയറ്റുവിള വീട്ടിൽ മൊട്ട ജോസ് എന്നറിയപ്പെടുന്ന ജോസ് (51) പിടിയിലായി. സി.സി ടി.വി കാമറയാണ് കുടുക്കിയത്.

തിരുമുല്ലവാരം വയലിൽ കാവ് ക്ഷേത്രത്തിന് സമീപം പണി പൂർത്തിയാക്കി പാൽകാച്ച് കർമ്മം നടത്താനിരുന്ന ആൾ താമസമില്ലാത്ത വീട്ടിൽ ബുധനാഴ്ച പുലർച്ചെ ഒന്നോടെ മതിൽ ചാടിക്കടന്ന് എത്തിയതിന് പിന്നാലെയാണ് മൊട്ട ജോസ് വലയിലായത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സെൻസർ സംവിധാനമുള്ള കാമറയ്ക്ക് മുന്നിലൂടെ മൊട്ടജോസും കൂട്ടാളിയും കടന്നുപോയതോടെ ഉടമയുടെ ഫോണിൽ സന്ദേശമെത്തി.

വീട്ടുടമ ഉടൻ പ്രദേശവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ വീടിന്റെ മതിൽ ചാടി രക്ഷപ്പെടാൻ മൊട്ട ജോസ് ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പക്ഷെ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

നിരവധി മോഷണ കേസുകളിൽ പ്രതിയായ മൊട്ട ജോസിനെ നേരത്തെ പരവൂർ പൊലീസ് പിടികൂടിയിരുന്നു. അന്ന് തെളിയിക്കപ്പെട്ട കേസുകളിലെ ശിക്ഷ കഴിഞ്ഞ് 2022 നവംബറിൽ പുറത്തിറങ്ങി. ഇതിന് ശേഷം വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞു. കൊല്ലം വെസ്റ്റ് പൊലീസ് പരിധിയിൽ മനയിൽകുളങ്ങര വനിതാ ഐ.ടി.ഐക്ക് സമീപമുള്ള വീട്ടിൽ നിന്ന് 85,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങളും വിദേശ കറൻസികളും ഉൾപ്പെടെ കവർന്നു. തങ്കശേരിയിലെ വീട്ടിലും മോഷണ ശ്രമം നടത്തി. വിരലടയാളങ്ങളിൽ നിന്ന് മോഷ്ടാവ് ജോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഈ കേസുകളിൽ പൊലീസ് മൊട്ട ജോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ കൊട്ടാരക്കര ഗണപതി ക്ഷേത്രപരിസരത്തും കായംകുളത്ത് ബസുകളിലും മൊട്ട ജോസിനെ കണ്ടതായി വിവരം ലഭിച്ചെങ്കിലും പിടികൂടാനായില്ല.

ഇഷ്ടം മുട്ട ഓംലെറ്റ്

ആൾത്താമസമില്ലാത്ത വീടുകൾ കണ്ടെത്തിയാണ് ജോസ് മോഷണം നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഈ വീടുകളിൽ മോഷണം നടത്തിയ ശേഷം മുട്ട ഓംലെറ്റ് ഉണ്ടാക്കി കഴിക്കുമായിരുന്നു. അങ്ങനെയാണ് മൊട്ട എന്ന പേരു വീണത്. ചില വീടുകളിൽ ദിവസങ്ങളോളം കഴിഞ്ഞ് മറ്റ് വിഭവങ്ങളും പാചകം ചെയ്ത് കഴിക്കുമായിരുന്നു. സാധാരണ ഒറ്രയ്ക്കാണ് മോഷണം നടത്തുന്നത്. ഇന്നലെ തിരുമുല്ലവാരത്ത് എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നത് ജയിലിൽ വച്ച് പരിചയപ്പെട്ട ആളാണെന്നാണ് മൊട്ട ജോസിന്റെ വെളിപ്പെടുത്തൽ.

മൂന്ന് മാസം, 25 മോഷണം

ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമുള്ള കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മൊട്ട ജോസ് 25 ഓളം മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കയറിയ വീടുകൾ പലതും ജോസിന് ഓർമ്മയില്ല. ചോദ്യം ചെയ്യലിൽ അടയാളങ്ങൾ സഹിതം പൊലീസ് പറയുമ്പോൾ അതിന് പിന്നിൽ താൻ തന്നെയാണെന്ന് ജോസ് സമ്മതിക്കുകയാണ്. ജോസാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്ന ജില്ലയ്ക്ക് പുറത്തുള്ള സ്റ്റേഷനുകളിലെ കേസുകളും വെസ്റ്റ് പൊലീസ് ശേഖരിച്ച് വരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.