ന്യൂഡൽഹി:വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാൻ ബി.ജെ.പി. വികസനവും പ്രതിപക്ഷ പാർട്ടികളുടെ അവിശുദ്ധ സഖ്യവും തുറന്ന് കാട്ടുമെന്ന് ബി.ജെ.പി വൃത്തങ്ങൾ പറയുന്നു. ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള രണ്ട് സംസ്ഥാനങ്ങളടക്കമുള്ള മൂന്നിടത്തെ വിജയം ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
പതിവ് തന്ത്രങ്ങൾ ഇല്ലാതെ ബി.ജെ.പി
പതിവ് വിഷയമായ ഹിന്ദുത്വത്തിൽ കേന്ദ്രീകരിക്കാതെ വികസന പ്രശ്നങ്ങളുന്നയിച്ചായിരുന്നു മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ പ്രചാരണം. കേന്ദ്രത്തിലെ മോദി സർക്കാരിനൊപ്പം നിൽക്കുന്ന ഇരട്ട എഞ്ചിൻ സർക്കാർ വന്നാലുള്ള നേട്ടങ്ങളാണ് മോദിയും അമിത് ഷായുമടക്കം റാലികളിൽ ഉയർത്തിക്കാട്ടിയത്. ബീഫ് കഴിക്കുന്നതും മതന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് ക്രിസ്ത്യൻ സമൂഹത്തിനെതിരായ അക്രമങ്ങളും പ്രചാരണത്തിൽ പ്രതിപക്ഷം ഉന്നയിച്ചപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലെയും ക്രമസമാധാനത്തിൽ വന്ന മാറ്റങ്ങളും തീവ്രവാദം വലിയ തോതിൽ അവസാനിപ്പിച്ചതും വ്യക്തമാക്കി ബി.ജെ.പി തിരിച്ചടിച്ചു.
മുന്ന് സംസ്ഥാനങ്ങളും അക്രമരഹിത പ്രദേശങ്ങളാക്കിയെന്ന് അമിത് ഷാ ഉൾപ്പെടെ റാലികളിൽ ഉന്നയിച്ചു. താൻ ബീഫ് കഴിക്കുമെന്നും മേഘാലയയിൽ ബീഫിന് വിലക്കില്ലെന്നും സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ ഏണസ്റ്റ് മാവ്രി പരസ്യമായി പറഞ്ഞത് ബി.ജെ.പിയുടെ വലിയ നീക്കമായിരുന്നു. ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്ന ആരോപണത്തെയും ഏണസ്റ്റ് മാവ്രി ശക്തമായി എതിർത്തു. ബി.ജെ.പി ഭരണകാലത്ത് ഒരു പള്ളി പോലും ആക്രമിക്കപ്പെട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എട്ട് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 51 തവണയാണ് യാത്ര ചെയ്തത്. വികസന പദ്ധതികളുടെ തറക്കല്ലിടലുകൾക്കും ഉദ്ഘാടനങ്ങൾക്കും വേണ്ടിയായിരുന്നു ഏറെയും. മോദി മന്ത്രിസഭയിലെ മന്ത്രിമാർ 400ലേറെ സന്ദർശനങ്ങളും നടത്തി. ഈ രീതി പല സംസ്ഥാനങ്ങളിലും പരീക്ഷിക്കും.
സി.പി.എം - കോൺ. സഖ്യവും ആയുധം
ത്രിപുരയിൽ 2018 ന് മുമ്പ് ഒരു സീറ്റും ജയിക്കാത്ത ബി.ജെ.പി ഭരണം പിടിച്ച ശേഷം രണ്ടാമൂഴത്തിനായി ഇറങ്ങിയപ്പോൾ നേരിടേണ്ടി വന്നത് സംസ്ഥാനം ഭരിച്ച കോൺഗ്രസ് - സി.പി.എം പാർട്ടികളുടെ മുന്നണിയെയാണെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം പറയുന്നു. ഒരു കാലത്ത് സംസ്ഥാനത്തെ പ്രബല പാർട്ടികളായിരുന്നവർ ഒന്നിച്ചിട്ടും ബി.ജെ.പിക്ക് തുടർഭരണം ലഭിച്ചത് മറ്റ് സംസ്ഥാനങ്ങളിൽ പ്രചരണ വിഷയമാക്കുകയാണ് തന്ത്രം. തത്ക്കാല നേട്ടങ്ങൾക്കായി അവിശുദ്ധ സഖ്യത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി പ്രചരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |