കൊച്ചി: വേനൽ കടുക്കുംമുമ്പ് ബ്രഹ്മപുരം പ്ളാന്റിൽ അഗ്നിബാധയുണ്ടായതിൽ ആശങ്ക. കുന്നുകൂടിയ പ്ളാസ്റ്റിക്കിന് കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെയാണ് തീ പിടിച്ചത്. സമീപപ്രദേശങ്ങൾക്കു പുറമേ എം.ജി. റോഡ്, കടവന്ത്ര, വൈറ്റില, എരൂർ, തൃപ്പൂണിത്തുറ, പശ്ചിമകൊച്ചി മേഖലകളിലുള്ളവരും പുകയും ദുർഗന്ധവും കൊണ്ടു വശംകെട്ടു. ചൂടിന് തീവ്രത കൂടുന്ന സാഹചര്യത്തിൽ വീണ്ടും അഗ്‌നിബാധയുണ്ടാകാനുള്ള സാദ്ധ്യത തുടരുന്നു.
55 കോടി രൂപ ചെലവിൽ പ്ളാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം ബയോമൈനിംഗ് നടത്തി സംസ്‌കരിക്കാനുള്ള പ്രവർത്തനങ്ങൾക്കിടയിലാണ് അഗ്നിബാധയുണ്ടായത്. ബയോമൈനിംഗിന്റെ അവശിഷ്ടമായ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ( ആർ.ഡി.എഫ് ) പ്ളാന്റ് പരിസരത്ത് സൂക്ഷിക്കുന്നതും അപകടഭീഷണി ഉയർത്തുന്നു
* ഈ വർഷം ഇതാദ്യം
2019 ൽ അഞ്ചു തവണയും അതിനുമുമ്പുള്ള വർഷങ്ങളിൽ ഓരോ പ്രാവശ്യവും മാലിന്യത്തിന് തീപിടിച്ചിരുന്നു. 2022 ജനുവരിയിലും അഗ്നിബാധയുണ്ടായി. അതീവ സുരക്ഷാ മേഖലയായ ബ്രഹ്മപുരം താപ വൈദ്യുതനിലയം, സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക്, ഫാക്ട് തുടങ്ങിയവ ഇതിനു സമീപത്താണെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.
* തീയിലും പുകയുന്ന രാഷ്ട്രീയം
ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്‌കരണത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്ന ഏജൻസിയുടെ കരാർ കാലാവധി അവസാനിച്ച അതേ ദിവസം തന്നെ തീപിടിത്തമുണ്ടായതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സഖ്യകക്ഷിയായ സി.പി.ഐ രംഗത്തെത്തിയത് എൽ.ഡി.എഫിന് ക്ഷീണമായി.
* നിർദേശങ്ങൾ പാലിച്ചില്ല
പ്ലാന്റിലെ അഗ്‌നിബാധ തടയാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ 2019ൽ കോർപ്പറേഷനും ജില്ലാ ഭരണകൂടത്തിനും കർശന നിർദേശം നൽകിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാന്റിൽ താത്കാലിക വാട്ടർ ടാങ്കുകൾ സ്ഥാപിക്കുക, തീ പടരാതിരിക്കാൻ ഫയർലൈനുകൾ ഒരുക്കുക, മാലിന്യ മലയ്ക്ക് ഇടയിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വഴിയുണ്ടാക്കുക, മാലിന്യത്തിൽ നിന്നൂറി വരുന്ന ജലം സംസ്‌കരിക്കാൻ ലീച്ചറ്റ് പ്ലാന്റ് സ്ഥാപിക്കുക, സി.സി.ടി.വി കാമറകൾ വയ്ക്കുക, സുരക്ഷ ശക്തമാക്കുക എന്നീ നിർദേശങ്ങൾ നൽകിയെങ്കിലും നടപ്പായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |