SignIn
Kerala Kaumudi Online
Thursday, 19 September 2024 1.27 AM IST

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾക്ക് ഉന്നതബന്ധം

Increase Font Size Decrease Font Size Print Page
cc

കോന്നി: വെട്ടൂരിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ യുവാവിനെ വഴിയിലിറക്കിവിട്ടു. മർദ്ദനമേറ്റ് അവശനിലയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. വെട്ടൂർ മുട്ടുമൺ ചങ്ങായിൽ ബാബുക്കുട്ടൻ ( അജേഷ് കുമാർ 38)​ നെയാണ് കഴിഞ്ഞ ദിവസം കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. യുവാവുമായി അടുപ്പമുണ്ടായിരുന്ന അയൽവാസികളായ ബിസിനസ് കുടുംബമാണ് തട്ടിക്കൊണ്ടുപോകാനുളള ക്വട്ടേഷൻ നൽകിയതെന്ന് ആരോപണമുണ്ട്.

ഇവരുമായി ബാബുക്കുട്ടന് അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.

സംഭവത്തിന് പിന്നിൽ ആരാണെന്ന് പൊലീസിന് വ്യക്തമായ വിവരങ്ങളുണ്ട്. ദൽഹിയിലും ഗോവയിലും മഹാരാഷ്ട്രയിലും ബിസിനസ് നടത്തുന്നവരാണ് ഇവർ. തട്ടിക്കൊണ്ടുപോയ മലപ്പുറം രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ ആരുടേതെന്ന് കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് തട്ടിക്കൊണ്ടുപോയത്. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മുറ്റത്തെത്തിയ ഇന്നോവ കാറിൽ നിന്നിറങ്ങിയ ഒരാൾ വീട്ടിലെ കോളിങ് ബെൽ അടിച്ചു. ബാബുക്കുട്ടന്റെ പിതാവ് ഉണ്ണികൃഷ്ണനാണ് വാതിൽ തുറന്നത്. കാറിൽ ഇരിക്കുന്ന ആൾ വിളിക്കുന്നെന്ന് പറഞ്ഞതിനെ തുടർന്ന് പുറത്തേക്കു വന്ന ബാബുക്കുട്ടനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

തട്ടിക്കൊണ്ടു പോയവരിൽ നിന്ന് ബാബുക്കുട്ടന്റെ മാതാവിന്റെ ഫോണിലേക്ക് മെസേജുകളെത്തിയിരുന്നു. തങ്ങൾക്ക് വേണ്ട ഒരു വീഡിയോ ബാബുക്കുട്ടന്റെ ഫോണിൽ ഉണ്ടെന്നും ഇത് വേണമെന്നുമായിരുന്നു മെസേജിലെ ആവശ്യം. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. പ്രതികൾക്കുള്ള ഉന്നത ബന്ധം പൊലീസിനെ സമ്മർദ്ദത്തിലാക്കുകയാണെന്ന് ആരോപണമുണ്ട്.
പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്റെ മേൽനോട്ടത്തിൽ മലയാലപ്പുഴ പൊലീസാണ് കേസന്വേഷിക്കുന്നത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റും ഹോളോ ബ്രിക്സ് കമ്പനിയുടെ ഉടമയുമാണ് ബാബുക്കുട്ടൻ.

ക്രൂരമായി മർദ്ദിച്ചു,​ വഴിയിൽ ഇറക്കിവിട്ടു

തട്ടിക്കൊണ്ടു പോയ 5 അംഗ സംഘം ബാബുക്കുട്ടനെ മർദ്ദിച്ച് അവശനാക്കിയ ശേഷം അർദ്ധരാത്രിയിൽ കാലടിപൊലീസ് സ്‌റ്റേഷന് സമീപം ഇറക്കിവിടുകയായിരുന്നു.
പൊലീസ് സ്‌റ്റേഷനിൽ അഭയം തേടിയ ഇയാളെ പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിൽ നിന്നെത്തിയ പൊലീസ് സംഘം പത്തനംതിട്ടയിൽ എത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.