കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ പണിമുടക്ക് പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ). കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഡോക്ടർമാർ പ്രതിഷേധസൂചകമായി നാളെ പണിമുടക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് സമരം. എന്നാൽ അത്യാഹിത വിഭാഗം, ലേബർ റൂം എന്നിവിടങ്ങളെ സമരത്തിൽ നിന്നൊഴിവാക്കി.
ഡോക്ടറെ മർദ്ദിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഡോക്ടറെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഐ എം എ ആരോപിച്ചു. സംഭവം വൈദ്യശാസ്ത്ര സമൂഹത്തെയും പൊതുജനങ്ങളെയും ഞെട്ടിച്ചു. കുറ്റവാളികൾക്കെതിരെ മാതൃകാപരമായ നടപടി വേണം. ഇത്തരം നീചപ്രവർത്തനങ്ങൾ തുടർന്നാൽ കേരളത്തിലാകമാനം ചികിത്സ നടപടികൾ നിർത്തിവച്ച് സമരം നടത്തുമെന്നും ഐ എം എ മുന്നറിയിപ്പ് നൽകി.
ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞെങ്കിലും അതുണ്ടായില്ല. മർദ്ദിച്ചവർ പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് ഇറങ്ങിപ്പോയത്. ഒരു മാസത്തിൽ അഞ്ച് എന്ന നിലയിലാണ് ആശുപത്രികൾക്കെതിരെ ആക്രമണം നടക്കുന്നത്. ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ശക്തിപ്പെടുത്തണമെന്നും ഐ എം എ കോഴിക്കോട് ഭാരവാഹികൾ ആവശ്യപ്പെടുന്നു.
കോഴിക്കോട് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി കെ അശോകനാണ് മർദ്ദനമേറ്റത്. ഒരാഴ്ച മുൻപ് ഫാത്തിമ ആശുപത്രിയിൽ കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരണപ്പെട്ടിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ചികിത്സയിൽ തുടരുകയായിരുന്നു യുവതി. ഇവരുടെ സി ടി സ്കാൻ ഫലം വൈകിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ഗൈനക്കോളജിസ്റ്റായ അനിതയായിരുന്നു യുവതിയെ ചികിത്സിച്ചിരുന്നത്. പ്രകോപിതരായ യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തുണ്ടായിരുന്ന അനിതയുടെ ഭര്‍ത്താവ് ഡോക്ടര്‍ അശോകനെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. മുഖത്ത് പരുക്കേറ്റ അശോകനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |