SignIn
Kerala Kaumudi Online
Saturday, 02 August 2025 1.01 AM IST

കാട്ടാക്കടയിൽ കുരുക്കഴിയുന്നില്ല

Increase Font Size Decrease Font Size Print Page
kattalkkada

കാട്ടാക്കട: താലൂക്ക് ആസ്ഥാനമായ കാട്ടാക്കടയെ വലച്ച് ഗതാഗതക്കുരുക്ക്.തലങ്ങും വിലങ്ങും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണം കാറ്റിൽപ്പറത്തിയുള്ള അനധികൃത പാർക്കിംഗാണ് വില്ലനാകുന്നത്. കാട്ടാക്കട പട്ടണത്തിലൂടെയുള്ള യാത്ര ഇപ്പോൾ ഒച്ചിഴയും വേഗത്തിലാണ്. മാർക്കറ്റ് ദിവസങ്ങളിൽ ജംഗ്ഷൻ താണ്ടണമെങ്കിൽ യാത്രാക്കാർ അഭ്യാസം പലതും പഠിക്കേണ്ടിവരും.പൊട്ടിപ്പൊളിഞ്ഞ റോഡിൽ തലങ്ങും വിലങ്ങുമുള്ള അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ ആളില്ലാതായതോടെ കാൽനടയാത്രികരും ഏറെ ദുരിതത്തിലാണ്.

ഈ ദുരിതം ആരംഭിച്ചിട്ട് വർഷങ്ങൾ ഏറെയായി.ഗതാഗതക്കുരുക്ക് ചർച്ചചെയ്യാൻ കാട്ടാക്കട,പൂവച്ചൽ പഞ്ചായത്തുകളും പൊലീസും സംയുക്തമായി യോഗങ്ങൾ ചേരാറുണ്ടെങ്കിലും തീരുമാനങ്ങൾ നടപ്പാകാറില്ല.വർഷങ്ങൾക്ക് മുൻപ് കാട്ടാക്കട കട്ടയ്ക്കോട് റോഡിന് സമീപത്ത് സ്വകാര്യ എൻജിനിയറിംഗ് കോളേജിന്റെ ബസ് പുറകോട്ടെടുക്കുന്നതിനിടയിൽ അമ്മയും മകളും ബസിനടിയിൽപ്പെട്ട് മരിച്ചിരുന്നു. ഇതോടെ മേഖലയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ നടപ്പാക്കിയെങ്കിലും അതെല്ലാം പ്രഖ്യാപിച്ചതിനേക്കാൾ വേഗത്തിൽ വിസ്മൃതിയിലായി.

അടുത്തകാലത്ത് പൊലീസും വ്യാപാരികളും വിവിധ രാഷ്ട്രീയ പാർട്ടികളും യോഗം ചേർന്ന് സംയുക്തമായി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ച് നിയന്ത്രണവും ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു.തിരക്കേറിയ മാർക്കറ്റ് റോഡിൽ മുത്താരമ്മൻ ക്ഷേത്രത്തിന് സമീപം മുതൽ ഗുരുമന്ദിരം വരെ ഇടതുവശത്ത് നോ പാർക്കിംഗും വലതുവശത്ത് പാർക്കിംഗുമാണ് ഒരുക്കിയത്. ആദ്യ ഒരാഴ്ച സംവിധാനത്തോട് സഹകരിക്കാത്തവരിൽ നിന്ന് പൊലീസ് പിഴയും ഈടാക്കിയിരുന്നു.

മുന്നറിയിപ്പ് ബോർഡുകളും മാറുന്നു

മുന്നറിയിപ്പ് ബോർഡുകൾ ഇപ്പോൾ ചിലരുടെ താത്പര്യങ്ങൾക്കനുസരിച്ച് തോന്നിയപടി മാറ്റിവയ്ക്കുന്നുണ്ട്. വാഹനവുമായി എത്തുന്നവർക്ക് കാണാൻ പറ്റാത്ത തരത്തിൽ ബോർഡ് മറച്ചു വയ്‌ക്കുന്നതും പതിവാണ്. മാർക്കറ്റ് ദിവസങ്ങളായ തിങ്കൾ വ്യാഴം ദിവസങ്ങളിൽ ചരക്കിറക്കും പാർക്കിംഗും കാരണം റോഡിൽ വീർപ്പുമുട്ടുന്ന അവസ്ഥയാണ്.

കൈയേറ്റവും വ്യാപകം

റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നതിനിടയിലാണ് കൈയേറ്റവും വ്യാപകമാകുന്നത്. കച്ചവടക്കാർ ഫൂട്ട്പാത്ത് കൈയേറി സാധന സാമഗ്രികൾ ഇറക്കിവയ്ക്കുന്നതും ഒരു പ്രധാന പ്രശ്നമാണ്. ഇതോടെ കാൽനട യാത്രക്കാർക്ക് റോഡിലൂടെ ഇറങ്ങി സഞ്ചരിക്കേണ്ട സാഹചര്യമാണ്. ഇത് പലപ്പോഴും അപകടങ്ങളിലാണ് കലാശിക്കുന്നത്. ഗ്രാമ പഞ്ചായത്ത് മുൻകൈ എടുത്താണ് റോഡിൽ പാർക്കിംഗ് സംവിധാനം ഒരുക്കേണ്ടത്. എന്നാൽ സർവകക്ഷി യോഗങ്ങൾ പലതും നടത്തിയിട്ടും നടപ്പാത കൈയേറ്റവും പാർക്കിംഗിനും തീരുമാനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. മാർക്കറ്റ് റോഡ്, കെ.എസ്.ആർ.ടി.സി റോഡ്, കോളേജ് റോഡ് എന്നിവിടങ്ങളാണ് ഏറെ ദുരിതമായിരിക്കുന്നത്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.