അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി ബി ജെ പി നേതാവ് മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ പ്രസിഡന്റ് ജെ പി നദ്ദ തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞയും ഇന്ന് നടക്കും. അഗർത്തലയിലെ വിവേകാനന്ദ ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുന്നത്.
കഴിഞദിവസം ചേർന്ന ബി ജെ പി എം എൽ എമാരുടെ യോഗത്തിലാണ് മണിക് സാഹ മുഖ്യമന്ത്രിയാകാനുള്ള തീരുമാനം കൈകൊണ്ടത്. ബി ജെ പിയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ട്രബിൾ ഷൂട്ടറും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിദ്ധ്യത്തിലായിരുന്നു എം എൽ എമാരുടെ യോഗം ചേർന്നത്. സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പാണ് ബിപ്ളവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് വേളയിൽ അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം മണിക് സാഹയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് മുൻ മുഖ്യമന്ത്രി ബിപ്ളവ് കുമാർ ദേബിനെ പിന്തുണക്കുന്നവരാണ്. എന്നാൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ മണിക് സാഹയ്ക്കാണെന്ന് ഹിമന്ത ബിശ്വ ശർമ്മയിലൂടെ ദേശീയ നേതൃത്വം വ്യക്തമാക്കിയതോടെയാണ് മണിക് സാഹ തുടരുമെന്ന തീരുമാനത്തിലെത്തിയത്.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങ് ശക്തിപ്രകടന വേദി ആയി മാറ്റാനാണ് ബി ജെ പി ഒരുങ്ങുന്നത്. ത്രിപുരയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് സി പി എം-കോൺഗ്രസ് പാർട്ടികൾ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |