തൃശൂർ: മെഡിക്കൽകോളേജിൽ മരുന്ന് മാറി നൽകിയതിനെത്തുടർന്ന് രോഗി ഗുരുതരാവസ്ഥയിൽ. അപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽകാേളേജിൽ ചികിത്സയിലിരുന്ന പോട്ട സ്വദേശി അമലിനെയാണ് മരുന്ന് മാറിക്കഴിച്ച് അബോധാവസ്ഥയിലായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ അമൽ പരിക്കെല്ലാം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം. ഹെൽത്ത് ടോണിക്കിന് പകരം ചുമയ്ക്കും അലർജിക്കുമുളള മരുന്ന് നൽകിയതാണ് പ്രശ്നമായത്. മെഡിക്കൽ കോളേജിലെ ഡോക്ടർ ഒരു തുണ്ടുകടലാസിലാണ് മരുന്നിനുള്ള കുറിപ്പടി എഴുതി നൽകിയത്. ഇതുമായി മെഡിക്കൽഷോപ്പിൽ എത്തിയപ്പോൾ അവർ തെറ്റായാണ് മരുന്ന് നൽകിയത്. മെഡിക്കൽ സ്റ്റോറിൽ നിന്ന് നൽകിയ മരുന്ന് ആശുപത്രിയിലെ നഴ്സിനെ കാണിച്ചപ്പോൾ അത് കഴിച്ചോളാൻ പറഞ്ഞെന്നും തുടർന്നാണ് അമലിന് മരുന്ന് നൽകിയതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
മരുന്ന് കഴിച്ചതോടെ പെട്ടെന്ന് ശരീരമാസകലം ചൊറിച്ചിൽ ഉണ്ടാവുകയും അപസ്മാരം വരികയും ചെയ്തു. നില ഗുരതരമാണെന്ന് വ്യക്തമായതോടെ മെഡിക്കൽബോർഡ് രൂപീകരിക്കുകയും ചെയ്തു. എന്നാൽ മാറിക്കഴിച്ചെങ്കിലും ആ മരുന്നിന് ആരോഗ്യനില തകരാറിലാക്കാനുളള റിയാക്ഷൻ ഉണ്ടാകാന്നുള്ള സാദ്ധ്യതയില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്. മറ്റെന്തെങ്കിലും കാരണംമൂലമാണോ രോഗി ഗുരുതരാവസ്ഥയിലായതെന്ന് അന്വേഷിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അതിനിടെ, മെച്ചപ്പെട്ട ചികിത്സ കിട്ടാൻ മെഡിക്കൽകോളേജിലെ ഓർത്തോ വിഭാഗത്തിലെ ഒരു ഡോക്ടർ 3200 രൂപ കൈക്കൂലിയായി വാങ്ങി എന്ന ഗുരുതര ആരോപണവും ബന്ധുക്കൾ ഉന്നയിച്ചു. പണം നൽകിയശേഷമാണ് മികച്ച ചികിത്സ ലഭിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. പരാതിയിൽ അന്വേഷണം ആരംഭിച്ചുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |