ന്യൂഡൽഹി:കൊവിഡിന് സമാനമായ ലക്ഷണങ്ങളുമായി രാജ്യത്താകെ പടരുന്ന ഹോങ്കോങ് ഫ്ലൂ - എച്ച് 3എൻ 2 വൈറസ് - ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ചതോടെ കേരളത്തിലും അതീവ ജാഗ്രത. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ ഇൻഫ്ളുവൻസ ലക്ഷണമുള്ളവരുടെ സാമ്പിളുകൾ പരിശോധിക്കാൻ ഡോക്ടർമാർക്ക് നിർദേശം നൽകിയതായി ഇന്നലെ അവലോകന യോഗത്തിന് ശേഷം മന്ത്രി വീണാ ജോർജ് അറിയിച്ചു.
കർണാടകത്തിലും ഹരിയാനയിലുമാണ് രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചത്. കർണാടകത്തിലെ ഹാസനിൽ 82കാരനായ ഹീരേ ഗൗഡ മാർച്ച് ഒന്നിനാണ് മരിച്ചത്. മാർച്ച് 6 ന് സാമ്പിൾ പരിശോധനയിലാണ് എച്ച് 3 എൻ 2 സ്ഥിരീകരിച്ചത്. പ്രമേഹവും പനിയും ചുമയും രക്ത സമ്മർദ്ദവും ഉണ്ടായിരുന്നു.
രാജ്യത്ത് ആറു പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്. പഞ്ചാബിലാണ് നാല് മരണം. രാജ്യത്താകെ 90 പേർക്ക് എച്ച് 3 എൻ 2 ബാധിച്ചെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലുൾപ്പെടെ ആശുപത്രികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങളുമായി നിരവധി രോഗികൾ എത്തുന്നതായി റിപ്പോർട്ടുണ്ട്.
എട്ട് എച്ച് 1 എൻ1 വൈറസ് ( പന്നിപ്പനി ) കേസുകളും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് നിതി ആയോഗ് യോഗം
പൊതുജനാരോഗ്യ നടപടികൾ, രോഗ നിയന്ത്രണം, പ്രോട്ടോക്കോളുകൾ തുടങ്ങിയവ ചർച്ച ചെയ്യാൻ ഇന്ന് നിതി ആയോഗിന്റെ നേതൃത്വത്തിൽ മന്ത്രിതല യോഗം ചേരും.കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ വിളിച്ച അവലോകന യോഗം ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. മാർച്ച് അവസാനത്തോടെ രോഗം നിയന്ത്രണ വിധേയമാകും.
ഒസെൽറ്റാമിവിർ മരുന്ന്
ചികിത്സയ്‌ക്ക് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്‌ത ഒസെൽറ്റാമിവിർ മരുന്ന് വിൽക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.
എച്ച് 3 എൻ 2 വൈറസ്
മനുഷ്യരിൽ ചുമയിലൂടെയും തുമ്മലിലൂടെയും രോഗീസമ്പർക്കത്തിലൂടെയും അതിവേഗം പടരും. ശ്വാസകോശത്തെ ബാധിക്കും. പന്നികളിൽ നിന്നാണ് മനുഷ്യർക്ക് പകരുന്നത്. പന്നിപ്പനിയുണ്ടാക്കുന്ന എച്ച്1 എൻ1 വൈറസിന്റെ ജനിതക വകഭേദം.
ഇവരിൽ ഗുരുതരമാകാം
65 വയസ്സിന് മുകളിലുള്ളവർ
ഗർഭിണികൾ
ആസ്‌ത്‌മ, പ്രമേഹം, ഹൃദ്രോഗം
നാഡീ രോഗികൾ
ഒരാഴ്ച വരെ ലക്ഷണങ്ങൾ
അഞ്ച് ദിവസം പനി
നെഞ്ചിൽ ഭാരം
മൂന്നാഴ്ച വരെ വരണ്ട ചുമ
ശ്വാസതടസം, ഛർദ്ദി, ഓക്കാനം
തൊണ്ടവേദന, ശരീരവേദന,വയറിളക്കം
പ്രതിരോധം
ആൾക്കൂട്ടം ഒഴിവാക്കണം
മാസ്‌ക് ധരിക്കണം
സോപ്പുപയോഗിച്ച് കൈ കഴുകണം
മൂക്കിലും വായിലും തൊടരുത്
ധാരാളം വെള്ളം കുടിക്കണം
പനിക്കും വേദനയ്‌ക്കും പാരാസെറ്റമോൾ
'പനിയുണ്ടായാൽ സ്വയം ചികിത്സിക്കരുത്. തുടക്കത്തിലേ ഡോക്ടറെ കാണണം. ഇൻഫ്ലുവൻസ വകഭേദമായ എച്ച് 3 എൻ 2 സാന്നിദ്ധ്യം നേരത്തേ കേരളത്തിലുണ്ട്. ആശങ്ക വേണ്ട. കൂടുതൽ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കുകയാണ്.'
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |