ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവുകളില്ലാതെ ആരോപണം നടത്തിയതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്‌ത ആരോപണത്തിൽ കഴമ്പില്ലെന്ന് കമ്മിറ്റിയിലെ കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. രാഹുൽ ഗാന്ധിയോട് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടേക്കും.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ രാഹുൽ പ്രധാനമായും ഗൗതം അദാനിയെക്കുറിച്ചാണ് സംസാരിച്ചതെന്ന് ദുബെ ചൂണ്ടിക്കാട്ടി. പ്രസംഗത്തിൽ അദാനിയുടെ പേര് 75 തവണയെങ്കിലും ആവർത്തിച്ചു.
പാർലമെന്റിലെ ഒരംഗത്തെക്കുറിച്ചുള്ള ആരോപണത്തിന് മുൻപ് സ്പീക്കറിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചു. 1976ൽ അന്നത്തെ പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് സുബ്രഹ്മണ്യൻ സ്വാമിയെ രാജ്യസഭയിൽ നിന്ന് പുറത്താക്കി. പ്രധാനമന്ത്രിക്കെതിരെയുള്ള അപവാദം ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്‌തെങ്കിലും ട്വിറ്റർ, യൂട്യൂബ് അക്കൗണ്ടുകളിൽ പ്രസംഗം ലഭിക്കും. ഇത് സ്പീക്കറുടെ അധികാരത്തെയും വിവേചനാധികാരത്തെയും ഹനിക്കുന്നതാണ്. ഇസ്രയേലിലും ബംഗ്ലാദേശിലും അദാനി ഗ്രൂപ്പ് നടപ്പാക്കുന്ന പദ്ധതികൾ ഇന്ത്യയുടെ താത്‌പര്യത്തിന് എതിരല്ലെന്നും ദുബെ വാദിച്ചു. 2011ൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിൽ വൈദ്യുതി നിലയ കരാറുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയ ദുബെ അദാനി ഗ്രൂപ്പിന് വൈദ്യുതി നിലയം സ്ഥാപിക്കാൻ മോദി സർക്കാർ അനുമതി നൽകിയതിൽ തെറ്റില്ലെന്നും വിശദീകരിച്ചു.
ബി.ജെ.പിയുടെ സുനിൽ സിംഗ് എം.പി അദ്ധ്യക്ഷനായ കമ്മിറ്റിയിൽ തൃണമൂൽ നേതാവ് കല്യാൺ ബാനർജി, ബി.ജെ.പി അംഗങ്ങളായ സി.പി. ജോഷി, ദിലീപ് ഘോഷ്, രാജു ബിസ്ത,ഗണേഷ് സിംഗ് തുടങ്ങിയവരും അംഗങ്ങളാണ്. കമ്മിറ്റിയിലെ ഡി.എം.കെ അംഗം ടി.ആർ ബാലു ഹാജരായില്ലെങ്കിലും രാഹുലിനെതിരായ ഒരു വാദവും നിലനിൽക്കില്ലെന്ന് കത്തെഴുതി. അദാനിയുമായുള്ള ബന്ധമാരോപിച്ച പ്രസംഗവുമായി ബന്ധപ്പെട്ട് ഫെബ്രുവരി എട്ടിന് ദുബെ ലോക്‌സഭാ സ്പീക്കർക്ക് നൽകിയ കത്തിൻ മേലാണ് കമ്മിറ്റിയുടെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |