നാലാം ടെസ്റ്റ് : ഓസീസ് 480 റൺസിന് പുറത്ത്,
ഗ്രീനിനും സെഞ്ച്വറി, അശ്വിന് ആറ് വിക്കറ്റ്, ഇന്ത്യ 36/0
അഹമ്മദാബാദ്: നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ആർ.അശ്വിന്റെ സ്പിൻ മികവിൽ ഓസ്ട്രേലിയയെ ഒന്നാം ഇന്നിംഗ്സിൽ 480 റൺസിന് ഓൾഔട്ടാക്കി ഇന്ത്യ. തുടർന്ന് ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 36 റൺസെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 444 റൺസ് പിന്നിലാണ് ഇന്ത്യയിപ്പോൾ. 17 റൺസുമായി ക്യാപ്ടൻ രോഹിത് ശർമ്മയും 18 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
ഗ്രീനും ഖ്വാജയും പിന്നെ അശ്വിനും
255/4 എന്ന നിലയിൽ ഇന്നലെ രാവിലെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഉസ്മാൻ ഖ്വാജയും (180), കാമറൂൺ ഗ്രീനും (114) ഇന്ത്യൻ ബൗളിംഗിനെ അനായാസം നേരിട്ട് ആദ്യ മണിക്കൂറുകളിൽ മുന്നോട്ടുപോയി. ആദ്യ സെക്ഷനുകളിൽ ഇന്ത്യൻ ബൗളമാർക്ക് ഒരവസരവും നൽകാതെ ഇരുവരും ബാറ്റ് വീശി. ഗ്രീൻ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും തികച്ചു. 143 പന്തിൽ നിന്നായിരുന്നു ഗ്രീനിന്റെ സെഞ്ച്വറി. ലഞ്ചിനു പിരിയുമ്പോൾ 347/4 എന്ന നിലയിലായിരുന്നു ഓസീസ്. എന്നാൽ ലഞ്ചിന് ശേഷം അധികം വൈകാതെ അശ്വിൻ വിക്കറ്റ് വേട്ട തുടങ്ങുകയും ഓസീസിന്റെ തകർച്ച ആരംഭിക്കുകയുമായിരുന്നു. ഓസീസ് സ്കോർ 378ൽ വച്ച് ഗ്രീനിനെ വിക്കറ്റ് കീപ്പർ ഭരതിന്റെ കൈയിൽ എത്തിച്ച് അശ്വിൻ ഓസീസിന്റെ മാരത്തൺ കൂട്ടുകെട്ട് പൊളിച്ചു. 170 പന്തിൽ 18 ഫോറുൾപ്പെട്ടതാണ് ഗ്രീനിന്റെ ഇന്നിംഗ്സ്. ഗ്രീനും ഖ്വാജയും കൂടി 208 റൺസിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ ഉണ്ടാക്കിയത്. 358 ബാളാണ് ഇരുവരും കൂടി നേരിട്ടത്. ആ ഓവറിൽ തന്നെ അലക്സ് കാരിയെ (0) അക്ഷർ പട്ടേലിന്റെ കൈയിലെത്തിച്ച് അശ്വിൻ ഓസീസിനെ സമ്മർദ്ദത്തിലാക്കി. പകരമെത്തിയ മിച്ചൽ സ്റ്റാർക്കിനെ (6) അശ്വിന്റെ പന്തിൽ ഫോർവേർഡ് ഷോട്ട് ലെഗ്ഗിൽ ശ്രേയസ് അയ്യർ പിടികൂടി. തുടർന്ന് നാഥൻ ലയണിനൊപ്പം (34) ഖ്വാജ ഓസീസ് സ്കോർ 400 കടത്തി. ഡബിൾ സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന ഖ്വാജയെ ഒടുവിൽ അക്സർ പട്ടേലാണ് വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കിയത്. 422 പന്തുകൾ നേരിട്ട ഖ്വാജയുടെ മാരത്തൺ ഇന്നിംഗ്സിൽ 21 ഫോറും ഉൾപ്പെടുന്നു. 10 മണിക്കൂറോളം ഖ്വാജ ക്രീസിലുണ്ടായിരുന്നു.
ലയണിനൊപ്പം ടോഡ് മർഫി (41) പതിനാറോവറോളം ക്രിസീൽ പിടിച്ചുനിന്ന് ഇന്ത്യയ്ക്ക് വീണ്ടും തലവേദനയുണ്ടാക്കി. ഒമ്പതാം വിക്കറ്റിൽ ഇരുവരും 70 റൺസ് ഓസീസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. മർഫിയെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിനാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. അശ്വിൻ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. തന്റെ അടുത്ത ഓവറിൽ ലയണിനെ സ്ലിപ്പിൽ കൊഹ്‌ലിയുടെ കൈയിൽ എത്തിച്ച് അശ്വിൻ ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ടു.
അശ്വമേധം നാട്ടിൽ ടെസ്റ്റിൽ ഒരിന്നിംഗ്സിൽ ഏറ്രവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരമായി ആർ. അശ്വിൻ. ഇന്നലത്തേത് നാട്ടിലെ അശ്വിന്റെ 26-ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു. അനിൽ കുംബ്ലെയുടെ പേരിൽ (25) ഉണ്ടായിരുന്ന റെക്കാഡാണ് അശ്വിൻ മറികടന്നത്. കരിയറിലാകെ 32 തവണ ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ബോർഡർ - ഗാവസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരമെന്ന നേട്ടവും അശ്വിൻ സ്വന്തമാക്കി. 22 ടെസ്റ്രുകളിൽ നിന്ന് അശ്വിൻ ഇതുവരെ നേടിയത് 113 വിക്കറ്റാണ്. അനിൽ കുബ്ലെയെയാണ് (111) ഇവിടെയും അശ്വിൻ മറികടന്നത്. 300 - അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 ക്യാച്ചുകൾ സ്വന്തമാക്കിയ രണ്ടാമത്തെ ഇന്ത്യൻ താരമായി വിരാട് കൊഹ്‌ലി. ഇന്നലെ ലയണിന്റെ ക്യാച്ച് കൈപ്പിടിയിലാക്കിയാണ് കൊഹ്‌ലി 300 തികച്ചത്. 334 ക്യാച്ചുകളുള്ള നിലവിലെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. ക്ഷമയുടെ പര്യായം 2000ത്തിന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ 150ൽ അധികം റൺസ് നേടുന്ന രണ്ടാമത്തെ ഓസീസ് ഓപ്പണറാണ് ഉസ്മാൻ ഖ്വാജ. 10 മണിക്കൂറും 11 മിനിട്ടും ബാറ്റ് ചെയ്ത ഖ്വാജ നേരിട്ടത് 422 ബാളുകളാണ്. അതായത് 70.2 ഓവർ. ഓസ്ട്രേലിയൻ ടീം ആകെ നേരിട്ടത് 167.2 ഓവറാണ്. കമ്മിൻസിന്റെ മാതാവ് അന്തരിച്ചു സിഡ്നി: ഓസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻ പാറ്റ് കമ്മിൻസിന്റെ മാതാവ് മരിയ കമ്മിൻസ് അന്തരിച്ചു. ഏറെ നാളായ അർബുദബാധിതയായി ചികിത്സയിലായിരുന്നു. മരിയയോടുള്ള ആദര സൂചകമായി നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ഓസീസ് താരങ്ങൾ കളത്തിലിറങ്ങിയത്. ബി.സി.സി.ഐയും മരിയയുടെ നിര്യാണത്തിൽ അനുശോചിച്ചു. മാതാവിന്റെ നില ഗുരുതരമായതിനെത്തുടർന്ന് രണ്ടാം ടെസ്റ്റിന് ശേഷം കമ്മിൻസ് ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്റ്രീവൻ സ്മിത്താണ് മൂന്നും നാലും ടെസ്റ്റുകളിൽ ഓസീസിനെ നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |