മാഞ്ചസ്റ്റർ: യൂറോപ്പ ലീഗ് ഒന്നാം പാദ പ്രീക്വാർട്ടറിൽ റയൽ ബെറ്റിസിനെതിരെ 4-1ന്റെ തകർപ്പൻ ജയം സ്വന്തമാക്കി വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്രർ യുണൈറ്റഡ്. പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ വഴങ്ങിയ 7-0ത്തിന്റെ വമ്പൻ തോൽവിയുടെ മുറിവുണക്കുന്ന ജയമായി യുണൈറ്റഡിനിത്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മാർകസ് റാഷ്ഫോർഡ്, ആന്റണി, ബ്രൂണോ ഫെർണാണ്ടസ്, വെഗ്ഹോസ്റ്റ് എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. അയോസെ പെരസ് റയൽ ബെറ്റിസിനായി ഒരുഗോൾ മടക്കി. നാല് ഗോൾ ജയത്തോടെ ക്വാർട്ടർ പ്രവേശനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് യുണൈറ്റഡ്. സ്വന്തം തട്ടകത്തിൽ 16ന് നടക്കുന്ന രണ്ടാം പാദത്തിൽ നാല് ഗോളിന്റെ വ്യത്യാസത്തിലെങ്കിലും ജയം നേടിയാലെ റയൽ ബെറ്റിസിന് ക്വാർട്ടറിലെത്താനാകൂ. കളി തുടങ്ങി ആറാം മിനിട്ടിൽ തന്നെ റാഷ്ഫോർഡിന്റെ ഗോളലൂടെ യുണൈറ്റഡ് ലീഡെടുത്തു. എന്നാൽ 32-ാം മിനിട്ടിൽ ഓൾഡ് ട്രോഫോർഡിനെ നിശബ്ദമാക്കി ജുവാൻമിയുടെ പാസിൽ നിന്ന് പെരസ് ബെറ്റിസിന് സമനില സമ്മാനിച്ചു. ഇടവേളയ്ക്ക് പിരിയുമ്പോൾ ഇരുടീമും ഈ ഗോളുകളുടെ പിൻബലത്തിൽ സമനില പാലിക്കുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ യുണൈറ്റഡ് ആക്രമണം കടുപ്പിച്ചതോടെ ബെറ്റിസ് പ്രതിരോധത്തിൽ ആവുകയായിരുന്നു. 52-ാം മിനിട്ടിൽ ആന്റണിയുടെ അതിമനോഹര ഗോളിലൂടെ യുണൈറ്റഡ് വീണ്ടും ലീഡെടുത്തു. ബ്രൂണോയാണ് അസിസ്റ്ര് നൽകിയത്. ആറ് മിനിട്ടിനുള്ളിൽ യുണൈറ്രഡ് ലീഡുയർത്തി. ലൂക്ക് ഷായുടെ ഔട്ട് സ്വിംഗിംഗ് കോർണർ ബ്രൂണോ തലകൊണ്ട് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. 82ാം മിനിട്ടിൽ വെഗ്ഹോസ്റ്റ് യുണൈറ്രഡിന്റെ നാലാം ഗോൾ നേടി. ഫക്കുണ്ടോ പെല്ലിസ്ട്രി രണ്ട് ബെറ്രിസ് ഡിഫൻഡർമാരെ മനോഹരമായി കബളിപ്പിച്ച് നൽകിയ കട്ട്പാസ് മക്ടോമിനി ഫസ്റ്ര് ടൈം ഷോട്ടിലൂടെ ഗോളാക്കാൻ ശ്രമിച്ചെങ്കിലും ബെറ്റിസ് ഗോളി ബ്രാവോ തട്ടിയകറ്റി.പക്ഷേ പന്തെത്തിയത് ഗോൾപോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന വെഗ്ഹോസ്റ്റിന്റെ അടുത്തേയ്ക്ക്. വെഗ്ഹോസ്റ്റ് കൃത്യമായി പന്ത് വലയിലാക്കി. അഞ്ചാം മിനിട്ടിൽ വെഗ് ഹോസ്റ്റ് ബെറ്രിസ് വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു.
യുവെക്കും ജയം
മറ്രൊരു ഒന്നാം പാദ പ്രീക്വാർട്ടറിൽ ഇറ്റാലിയൻ സൂപ്പർടീം യുവന്റസ് ഏകപക്ഷീയമായ ഒരു ഗോളിന് ജർമ്മൻ ക്ലബ് ഫ്രെയ്ബുർഗിനെ കീഴടക്കി. എയ്ഞ്ചൽ ഡി മരിയയാണ് യുവെയുടെ വിജയ ഗോൾ നേടിയത്. എ.എസ് റോമ 2-0ത്തിന് റയൽ സോസിഡാഡിനെയും വീഴ്ത്തി. അതേസമയം പ്രമിയർ ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സനലിനെ സ്പോർട്ടിംഗ് സ്വന്തം മൈതാനത്ത് 2-2ന് സമനിലയിൽ കുരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |