ന്യൂഡൽഹി: ബോളിവുഡ് സംവിധായകനും നടനുമായ സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി വ്യവസായിയുടെ ഭാര്യ രംഗത്ത്. കുബേർ ഗ്രൂപ്പ് ഡയറക്ടർ വികാസ് മാലുവിനെതിരെ രണ്ടാം ഭാര്യ സാൻവി മാലുവാണ് ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് പൊലീസ് കമ്മിഷണർക്ക് സാൻവി കത്തയച്ചു. മരണത്തിനു തൊട്ടുമുമ്പ് സതീഷ് ഹോളി ആഘോഷിച്ച ഫാം ഹൗസിന്റെ ഉടമയാണ് വികാസ്. 2022 ആഗസ്തിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് 15 കോടി രൂപ തിരികെ വേണമെന്ന് സതീഷ് ആവശ്യപ്പെട്ടിരുന്നു. ഭർത്താവിനോട് ഇക്കാര്യം അന്വേഷിച്ചപ്പോൾ കൊവിഡ് കാലത്ത് നഷ്ടം സംഭവിച്ചെന്നും അദ്ദേഹത്തിൽ നിന്ന് പണം വാങ്ങിയിരുന്നെന്നും പറഞ്ഞു. വിദേശത്തു വച്ചും ഇവർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പണം തിരികെ നല്കാമെന്ന് വികാസ് വാക്ക് നല്കിയിരുന്നു. ഫാം ഹൗസിൽ വച്ച് സതീഷിന് വിഷം നല്കിയതായി സംശയിക്കുന്നെന്നും കത്തിൽ പറയുന്നു.
അതേസമയം സതീഷ് കൗശിക്കിന്റെ മരണത്തിൽ അസ്വഭാവികമായൊന്നും തോന്നിയില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് സതീഷിന്റെ മരണകാരണം ഹൃദയാഘാതമാണ്. അദ്ദേഹത്തിന്റെ കുടുംബവും ആരോപണങ്ങളൊന്നും ഉന്നയിച്ചില്ല. ഡൽഹിയിലെ ഫാം ഹൗസിൽ വച്ച് ബുധനാഴ്ചയാണ് സതീഷ് കൗശിക്കിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. ഉടൻതന്നെ ഡ്രൈവർ ആശുത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു റിപ്പോർട്ട്.
ഫാം ഹൗസിൽ പരിശോധന
സതീഷ് കൗശിക്ക് മരിക്കുന്നതിന് മുൻപ് ഹോളി പാർട്ടിയിൽ പങ്കെടുത്ത ഡൽഹി അതിർത്തിയിലെ ഫാം ഹൗസിൽ പൊലീസ് പരിശോധന നടത്തി. പാർട്ടി നടന്ന ദിവസം ഉണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ഗാർഡുകളെയും ചോദ്യം ചെയ്തു. ഗാർഡ് റൂമിലെ രജിസ്റ്ററുകളും പരിശോധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |