പനാജി: വിനോദസഞ്ചാരികളായ കുടുംബം ഗോവയിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടിയുമായി പൊലീസ്. ഡൽഹി നിവാസികളായ വിനോദസഞ്ചാര സംഘത്തിനെ വാളുകൾ അടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തിൽ നാല് പേരെ ഗോവൻ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ റോഷനെക്കൂടാതെ, നൈറോൺ റെജിനൽഡോ ഡയസ്, ജോസഫ് അലക്‌സ് ലോബോ, കാശിനാഥ് വിശ്വോർ അഗർഖഡെക്കേ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവർക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.
ഗോവയിലെ അഞ്ജുൻ പ്രദേശത്ത് വെച്ചുണ്ടായ അക്രമത്തിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. മാർച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. അക്രമത്തിൽ പരിക്കേറ്റ ഡൽഹി സ്വദേശിയായ അശ്വിനി കുമാർ ചന്ദ്രാണിയും കുടുംബവും അഞ്ജുനിലുള്ള സ്പാസിയോ ലെഷർ റിസോർട്ടിലായിരുന്നു താമസിച്ച് വന്നിരുന്നത്. റിസോർട്ടിലെ ജീവനക്കാരനുമായി തർക്കം ഉടലെടുത്തതോടെ മാനേജരോട് പരാതിപ്പെട്ടു.
പിന്നാലെ തന്നെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ഇതിന്റെ വൈരാഗ്യത്തിലാണ് റോഷനും സംഘവും കുടുംബത്തിനെ ആക്രമിച്ചത്. തന്നെയും കുടുംബാംഗങ്ങളെയും ബേസ്ബാൾ, കത്തി, വാൾ അടക്കമുള്ളവ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ജതിൻ ശർമ എന്നയാൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
Today’s violent incident in Anjuna is shocking and intolerable. I have directed the Police to take the harshest action against the perpetrators. Such anti-social elements are a threat to the peace and safety of the people in the State, and will be dealt with strictly.
— Dr. Pramod Sawant (@DrPramodPSawant) March 12, 2023
സംഭവത്തിൽ പരാതിപ്പെട്ടെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് തണുപ്പൻ പ്രതികരണമാണുണ്ടായത് എന്ന ആരോപണമുയർന്നിരുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അടക്കം വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു. പിന്നാലെയാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ നാല് പേർ പിടിയിലായത്. കേസിലെ ബാക്കി പ്രതികൾ ഉടനെ തന്നെ പിടിയിലാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |