തൃശൂർ: പിരിച്ചുവിട്ട 300 താത്കാലിക അസിസ്റ്റന്റ് പ്രിസണർമാർക്ക് പകരം 150 പേരെ നിയമിക്കാൻ സർക്കാർ ഉത്തരവ്. താത്കാലികക്കാരെ പിരിച്ചുവിട്ടതിനാൽ സംസ്ഥാനത്തെ ജയിലുകളുടെ പ്രവർത്തനം താളം തെറ്റിയിരുന്നു. 179 ദിവസത്തേക്കാണ് 150 പേരെ ഇപ്പോൾ നിയമിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
അസിസ്റ്റന്റ് പ്രിസണർമാരുടെ കരാർ പുതുക്കാത്തതിനെ തുടർന്ന് ജയിലുകളിലെ കൃഷി, തടവുകാരുടെ പരിപാലനം, ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണം തുടങ്ങിയവയും സുരക്ഷയും താളം തെറ്റിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ധനവകുപ്പ് തടഞ്ഞുവച്ച ഫയൽ തിരക്കിട്ട് തീർപ്പാക്കിയത്.
സൈനിക വകുപ്പിന് കിഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസ്‌കോൺ മുഖേനയാണ് നിയമനം. കെസ്‌കോൺ വഴി നിയമിച്ച 300 താത്കാലിക അസിസ്റ്റന്റ് പ്രിസണർമാരെയാണ് പിരിച്ചുവിട്ടത്. ആറു മാസം മുമ്പ് വരെ 57 ജയിലുകളിലായി 8,000 പ്രതികളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ കണക്കുപ്രകാരം അത് 9,250 ലേക്ക് ഉയർന്നു.
മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികളിൽ ഭൂരിഭാഗവും. മയക്കുമരുന്നിന് അടിമപ്പെട്ട ഇവർ ലഭിക്കാതെ വരുമ്പോൾ അക്രമാസക്തരാകുന്നത് പലപ്പോഴും തടവുകാർ തമ്മിലുള്ള സംഘർഷത്തിനും വഴിവയ്ക്കുന്നുണ്ട്.
അധികം ജീവനക്കാരെ നിയമിച്ചാൽ...
തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിലെ ജയിലുകളിൽ മാത്രം 80 വീതം ജീവനക്കാരുടെ കുറവുണ്ടായിരുന്നു. ഉപാധികളോടെയുള്ള പുതിയ നിയമന ഉത്തരവുപ്രകാരം 179 ദിവസം പൂർത്തിയാകുമ്പോൾ കെസ്‌കോൺ വഴി കരാർ പുതുക്കണം. പറഞ്ഞതിലേറെ പേരെ നിയമിച്ചാൽ ഉണ്ടാകുന്ന അധികബാദ്ധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ ബാദ്ധ്യതയാകുമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |