അഹമ്മദാബാദ്: മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിലേയ്ക്ക് മടങ്ങിവരാനുള്ള വാതിൽ വീണ്ടും കൊട്ടിയടച്ച് സെലക്ഷൻ കമ്മിറ്റി. ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടയിൽ ശ്രേയസ് അയ്യർക്ക് പരിക്കേറ്റിരുന്നു. താരത്തിന് പകരക്കാരനായി ഓസ്ട്രേലിയയ്ക്ക് എതിരായുള്ള ഏകദിന പരമ്പരയിൽ ടീമിലേയ്ക്ക് ആരെയും ഉൾപ്പെടുത്തേണ്ട എന്ന സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനമാണ് സഞ്ജുവിന് വിനയായത്.
ഇന്ന് അവസാനിച്ച ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയിൽ ടീം ഇന്ത്യയ്‌ക്ക് സംഭവിച്ച ഒരു തിരിച്ചടിയായിരുന്നു മുൻനിര ബാറ്റർ ശ്രേയസ് അയ്യരുടെ പരിക്ക്. കടുത്ത നടുവേദനയെ തുടർന്ന് നാലാംദിനം ജഡേജയ്‌ക്ക് ശേഷം ബാറ്റ് ചെയ്യേണ്ട അയ്യർ കളിച്ചതേയില്ല. പരിക്ക് ഭേദമാകാൻ അൽപം സമയമെടുക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഉടൻ ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിൽ ശ്രേയസിന് പകരക്കാരനായി സഞ്ജു ഇന്ത്യൻ ടീമിലേയ്ക്ക് മടങ്ങി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധക വൃന്ദം.
ശ്രേയസിന് ഒരു മാസമെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് വിവരമെങ്കിലും ടീമിൽ മാറ്റമില്ലാതെ തന്നെ കങ്കാരുപ്പടയെ നേരിടാനാണ് ശിവ് സുന്ദർ ദാസിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. സെലക്ടർമാർ വീണ്ടും കനിയാതെ വന്നതോടെ ശ്രീലങ്കൻ പര്യടനത്തിനിടെ പരിക്കേറ്റ ശേഷം ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിലായിരുന്ന സഞ്ജുവിന് നീലക്കുപ്പായത്തിലേയ്ക്കുള്ള മടങ്ങി വരവിന് ഇനിയും കാത്തിരിക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |