ബീജിംഗ് : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അടുത്താഴ്ചയോടെ റഷ്യ സന്ദർശിച്ചേക്കുമെന്ന് സൂചന. കിഴക്കൻ യുക്രെയിനിലെ ബഖ്‌മുത് നഗരത്തിൽ സ്ഥിതിഗതികൾ വഷളാകുന്ന പശ്ചാത്തലത്തിലാണ് ഷീയുടെ സന്ദർശനം. ഷീയുടെ സന്ദർശനം ഏപ്രിലിലോ മേയിലോ ആകുമെന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോർട്ട്. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്താനും ഷീയ്ക്ക് പദ്ധതിയുണ്ടെന്നാണ് വിവരം. അധിനിവേശം ആരംഭിച്ച ശേഷം ഷീ സെലെൻസ്കിയുമായി സംസാരിച്ചിട്ടില്ല. സംഘർഷം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥതയ്ക്ക് തയാറാണെന്ന് അറിയിച്ച ചൈന നേരത്തെ പന്ത്രണ്ട് നിർദ്ദേശങ്ങളോട് കൂടിയ ഒരു സമാധാന പദ്ധതി മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് റഷ്യൻ താത്പര്യങ്ങൾ സംരക്ഷിക്കുന്നതാണെന്ന് കാട്ടി പാശ്ചാത്യ രാജ്യങ്ങൾ തള്ളിയിരുന്നു. അതേ സമയം, ഷീയുടെ സന്ദർശന വിവരം ചൈനീസ് വിദേശകാര്യ മന്ത്രാലയമോ ക്രെംലിനോ സ്ഥിരീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |