@ ഭട്ട് റോഡ് ബീച്ചിൽ ലോറികൾ
@ ലയൺസ് പാർക്കിന് സമീപം കാറുകൾ, ഇരുചക്ര വാഹനങ്ങൾ
കോഴിക്കോട് : നഗരത്തിലെ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരമായി ബീച്ചിൽ കേരള മാരിടൈം ബോർഡുമായി ചേർന്നുള്ള പദ്ധതിക്ക് കോർപ്പറേഷൻ അംഗീകാരം. ഇന്നലെ മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനം. മാരിടൈം ബോർഡിന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് ലോറി, കാർ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കായി പാർക്കിംഗ് സൗകര്യം ഒരുക്കുക. ഏറെ വിവാദമായ ബീച്ചിലെ ലോറി പാർക്കിംഗ് പ്രശ്നത്തിനും ഇതോടെ പരിഹാരമാകും. കേരള മാരിടൈം ബോർഡുമായി നടത്തിയ ദീർഘകാലത്തെ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
ഭട്ട് റോഡ് ബീച്ചിനോട് ചേർന്ന് ലോറികൾക്കും ബീച്ച് ലയൺസ് പാർക്ക് ഭാഗത്ത് കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യം ഒരുക്കും. ബീച്ചിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി കോർപ്പറേഷനും മാരിടൈം ബോർഡും സംയുക്തമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. വിശദമായ പദ്ധതി രേഖ തയ്യാറാക്കിയ ശേഷം ഇരുകൂട്ടരും തുല്യമായി തുക മുടക്കിയാവും പദ്ധതി നടപ്പാക്കുക. വരുമാനവും തുല്യമായി വീതിക്കും. നിക്ഷേപം തിരിച്ചുകിട്ടും വരെ നിശ്ചിത വർഷത്തേക്ക് വരുമാനം വീതിയ്ക്കും. പിന്നീട് പാർക്കിംഗ് പദ്ധതി മാരിടൈം ബോർഡിനെ തിരച്ചേൽപ്പിക്കും. സൗത്ത് ബീച്ചിലെ സ്ഥലം കൂടി ലഭ്യമായാൽ അതും പാർക്കിംഗിനായി പരിഗണിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണ പദ്ധതിയിൽ നിലവാരമുള്ള കട്ടിലുകൾ നൽകണമെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. ഗുണനിലവാര പരശോധന കൃത്യമായി നടത്തിയിട്ടുണ്ടെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ പറഞ്ഞു.
അങ്കണവാടി നവീകരണ പദ്ധതിയും ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സ്‌കൂളുകളിൽ പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള അജണ്ടകളും ഇന്നലെ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ പാസാക്കി. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പി.സി.രാജൻ, ഡോ.എസ്.ജയശ്രീ, കെ.മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ, ഒ.സദാശിവൻ, എം.സി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |