ബംഗളൂരു: ബംഗളൂരുവിനെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരയിലെ ഒരു കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസം എസ്.എം.വി.ടി സ്റ്രേഷനിൽ പ്ലാസ്റ്റിക് വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെടുത്ത കേസിലാണ് അറസ്റ്റ് . ബീഹാർ സ്വദേശികളായ കമൽ,തൻവീർ, ഷക്കിബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. എ.സി മെക്കാനിക്കായ ഇൻതിഖാബിന്റെ ഭാര്യ തമന്ന (27)യുടെ മൃതദേഹമാണ് കണ്ടെടുത്തതെന്ന് റെയിൽവേ എസ്.പി എസ്.കെ സൗമ്യലത അറിയിച്ചു. ഇൻതിഖാബിന്റെ സഹോദരനായ നവാബാണ് മുഖ്യ പ്രതിയെന്നും ഇയാൾ ഒളിവിലാണെന്നും അവർ പറഞ്ഞു. സമാനമായ രീതിയിൽ ഡിസംബറിലും ജനുവരിയിലും റിപ്പോർട്ട് ചെയ്ത കേസുകളുമായി ഇതിന് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു.
ബീഹാർ സ്വദേശിയായ തമന്നയുടെ ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം കുറച്ചു നാൾ മുമ്പാണ് ഇൻതിഖാബിനെ വിവാഹം കഴിച്ചത്. ഇതിൽ പ്രകോപിതരായ ഇൻതിഖാബിന്റെ വീട്ടുകാർ ഇരുവരേയും ചർച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ വച്ച് നവാബും ഇൻതിഖാബും തമ്മിൽ വാക്കു തർക്കമുണ്ടായി. തമന്നയെ തിരികെ അയക്കുന്നതോടെ പ്രശ്നം പരിഹരിക്കാമെന്നും ഇരുവരും ബീഹാറിലേക്കു പോയ്ക്കോളു എന്നും വീട്ടുകാർ പറഞ്ഞു. ഏകദേശം ഒത്തുതീർപ്പിലായതോടെ ഇൻതിഖാബ് വീട്ടിലേക്ക് മടങ്ങി. തുടർന്ന് തമന്നയെ നവാബും മറ്റ് പ്രതികളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം പ്ലാസ്റ്റിക് വീപ്പയിൽ ഒളിപ്പിച്ചു. ഞായറാഴ്ച രാത്രി 11.45ന് ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്രേഷനിലെത്തിയ പ്രതികൾ വീപ്പ ഉപേക്ഷിക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾക്കു പുറമേ വീപ്പയിലെ വിലാസവും പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചു. സാധാരണയായി ഉത്തരേന്ത്യയിൽ നിന്നെത്തുന്ന തൊഴിലാളികൾ അവരുടെ സാധനങ്ങൾ കൊണ്ടുവരാൻ ഇത്തരത്തിലുള്ള വീപ്പയാണ് ഉപയോഗിക്കുന്നത്. ഇതിൽ എഴുതിയിരുന്ന വിലാസത്തിൽ നിന്ന് പ്രതികളെ എളുപ്പം പിടികൂടാൻ കഴിഞ്ഞെന്ന് സൗമ്യലത പറഞ്ഞു.
അന്വേഷണം നടന്നുവരികയാണ്. മറ്റു പ്രതികളെ ഉടൻ പിടികൂടും. സമാനമായ രീതിയിൽ മുമ്പ് റിപ്പോർട്ടു ചെയ്ത കേസുകളുമായി ഇതിനു ബന്ധമില്ല. എന്നാൽ പ്രതികൾ മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ വീപ്പ തന്നെ ഉപയോഗിച്ചത് എന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |