ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി അദാനി വിഷയത്തിൽ പരിഭ്രാന്തിയിലായതിനാലാണ് പാർലമെന്റിലും പുറത്തും ബി.ജെ.പി തനിക്കെതിരെ ബഹളമുണ്ടാക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ലണ്ടനിലെ തന്റെ പ്രസംഗത്തെ പറ്റി പാർലമെന്റിൽ വിശദീകരിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുൽ വിഷയത്തിൽ ഭരണ പക്ഷവും മുദ്രാവാക്യങ്ങൾ മുഴക്കി ഇരുസഭകളും ഇന്നലെയും സ്‌തംഭിപ്പിച്ചു. തിങ്കളാഴ്‌ച മുതൽ തുടർച്ചയായ നാലാം ദിവസമാണ് നടപടികൾ തടസപ്പെടുന്നത്.
ലണ്ടൻ പ്രസംഗത്തെക്കുറിച്ച് പാർലമെന്റിൽ വിശദീകരിക്കേണ്ടത് എംപിയെന്ന നിലയിലുള്ള അവകാശമാണന്ന് രാഹുൽ പറഞ്ഞു. നാല് മന്ത്രിമാർ അടക്കം ബി.ജെ.പി നേതാക്കൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. അവരെ പോലെ തനിക്കും അവസരം ലഭിക്കണം. ഇന്നലെ സ്‌പീക്കറെ കണ്ട് പറഞ്ഞെങ്കിലും സഭ പെട്ടെന്ന് പിരിഞ്ഞു. ഇന്ന് പാർലമെന്റിൽ സംസാരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അവസരം ലഭിക്കുമോയെന്ന് സംശയമുണ്ട്.
മോദി-അദാനി ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ ചോദിച്ചതാണ് തുടക്കം. ശ്രീലങ്കയിലും ബംഗ്ളാദേശിലും ആസ്ട്രേലിയയിലും അദാനിക്ക് കരാർ ലഭിച്ചതിന് പിന്നിൽ സർക്കാരിന്റെ പങ്ക് എന്തെന്നും ആരുടെ പണമാണ് കടലാസ് കമ്പനികളിൽ നിക്ഷേപിച്ചതെന്നും ചോദിച്ചു. അതെല്ലാം രേഖയിൽ നിന്ന് നീക്കി. ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ല. ശ്രദ്ധതിരിക്കാനാണ് പ്രധാനമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നത്. ലണ്ടൻ പ്രസംഗത്തെക്കുറിച്ച് പാർലമെന്റിൽ പ്രസ്‌താവന നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് വിശദീകരിക്കാമെന്നും രാഹുൽ പറഞ്ഞു.
ലണ്ടനിൽ നിന്ന് തിരച്ചെത്തിയ രാഹുൽ ഇന്നലെ പാർലമെന്റിൽ എത്തിയിരുന്നു. ലണ്ടൻ പ്രസംഗത്തിൽ രാഹുൽ രാജ്യത്തെ അപമാനിച്ചെന്നും മാപ്പുപറയണമെന്നും ബി.ജെ.പി ഇന്നലെയും ഇരു സഭകളിലും ആവശ്യപ്പെട്ടു.സഭ പിരിഞ്ഞ ശേഷം, അദാനി വിഷയത്തിൽ മോദി മൗനം വെടിയണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്റ് വളപ്പിൽ പ്രതിപക്ഷം മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു.
രാഹുലിന്റേത് ഇന്ത്യാവിരുദ്ധന്റെ
ഭാഷ: കിരൺ റിജിജു
എല്ലാ ഇന്ത്യാ വിരുദ്ധ ശക്തികളും ഒരേ ഭാഷയാണ് സംസാരിക്കുന്നതെന്ന് രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തെക്കുറിച്ച് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു. പാർലമെന്റിലും വിദേശത്തും നുണകളാണ് പറഞ്ഞത്. ഇന്ത്യയിലെ കുത്തക തകർന്നതിന്റെ നിരാശയിലാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധിയുടെ പ്രസംഗം കോൺഗ്രസിന് ബാദ്ധ്യതയായതിൽ മറ്റുള്ളവർക്ക് ഒന്നും ചെയ്യാനില്ല. കോൺഗ്രസിനെയും രാഹുലിനെയും ജനങ്ങൾ തള്ളിക്കളഞ്ഞു. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായ പ്രധാനമന്ത്രിയെ അപമാനിക്കാൻ അനുവദിക്കില്ലെന്നും റിജിജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |