ന്യൂഡൽഹി: ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി ഉപനേതാവ് അസ്ലെ ടോജെ പറഞ്ഞു.
ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ അസ്ളെ ദേശീയ മാദ്ധ്യമത്തിന്റെ ചോദ്യത്തിനു നല്കിയ മറുപടിയാണ് തെറ്റായി വ്യാഖ്യാനിച്ചത്. പ്രധാനമന്ത്രി മോദി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനാണോ എന്നായിരുന്നു ചോദ്യം. മോദി യുക്രെയിൻ സംഘർഷം പരിഹരിക്കാൻ നടത്തിയ ഇടപെടലുകൾക്ക് ലോക പിന്തുണ ലഭിച്ചെങ്കിലും നോബൽ ലഭിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഈ പ്രസ്‌താവന വളച്ചൊടിച്ച് മോദി നോബൽ സമ്മാനത്തിനുള്ള പട്ടികയിൽ ഇടം പിടിച്ചെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനോട് ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് നരേന്ദ്രമോദി പറഞ്ഞതിനെ അസ്ളെ സ്വാഗതം ചെയ്‌തു. ലോക തർക്കങ്ങൾ എങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന സൂചനയാണ് ഇന്ത്യ നൽകിയതെന്നും മോദിക്ക് ലോകത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാജ്യങ്ങളും ഈ സന്ദേശം നൽകണം, ഇന്ത്യയെപ്പോലുള്ള ശക്തമായ രാജ്യത്ത് നിന്ന് വരുമ്പോൾ അതിന് കൂടുതൽ പ്രാധാന്യമുണ്ട്. ലോകത്തിലെ മുതിർന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ മോദിക്ക് വിശ്വാസ്യതയുണ്ട്. ഇന്ത്യ ഒരു വികസ്വര രാജ്യമെന്ന നിലയിൽ ലോകത്തിലെ മികച്ച സമ്പദ്‌വ്യവസ്ഥകളിലൊന്നായി റെക്കാഡ് സമയത്തിനുള്ളിൽ മാറി. ഇന്ത്യയുടെ ഇടപെടലുകൾ സൗഹൃദപരവും ഭീഷണിയുടെ സ്വരമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |