കണ്ണൂർ : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ കേസെടുത്തു. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് തളിപ്പറമ്പ് പൊലീസ് ആണ് കേസെടുത്തത്. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എം.വി. ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി എ.കെ. സന്തോഷ് നൽകിയ പരാതിയിൽ പറയുന്നു.
പാർട്ടി നേതാക്കൾക്കെതിരെ ഇരുവരും അപവാദ പ്രചാരണം നടത്തുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. സി.പി.എം നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നതായും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നതായും പരാതിയിൽ ആരോപിച്ചു. വിജേഷ് പിള്ളയുമായുള്ള വീഡിയോയിൽ സംഭാഷണം ഇല്ലാതിരുന്നത് ദുരൂഹമാണെന്നും പരാതിയിൽ ആരോപിക്കുന്നു. വിജേഷിനെയും സ്വപ്നയെയും പ്രതിയാക്കി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാൽ മിണ്ടാതിരിക്കാനാകില്ലെന്നും അതു കൊണ്ടാണ് കേസ് കൊടുത്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
അതേസമയം കർണാടകയിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാൻ വിളിപ്പിച്ചു. സ്വപ്ന നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |