പാലക്കാട്: വേനൽ ചൂടിനൊപ്പം ജില്ലയിൽ പനിയും ചുമയും മറ്റു സാംക്രമിക രോഗങ്ങളും വർദ്ധിക്കുന്നു. പകർച്ചപ്പനി, ചുമ, ജലദോഷം, ശ്വാസതടസം എന്നിങ്ങനെ രോഗങ്ങളുമായാണ് കൂടുതൽ പേരും ആശുപത്രിയിലെത്തുന്നത്. കാലാവസ്ഥ വ്യതിയാനമാണ് പനിക്ക് പ്രധാനകാരണം.
എച്ച് വൺ എൻ വൺ, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, ചെള്ളുപനി, ജപ്പാൻ ജ്വരം എന്നീ രോഗങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂട് ഉയർന്നതിനാൽ ചിക്കൻപോക്സും ചെങ്കണ്ണും വ്യാപിക്കുന്നു. ആശുപത്രികളിൽ പോകാതെ സ്വയം ചികിത്സ നടത്തുന്നവർ നിരവധിയാണ്. ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളെയും പ്രഥമികാരോഗ്യ കേന്ദ്രങ്ങളെയും സമീപിക്കുന്നവർക്ക് മതിയായ മരുന്ന് ലഭിക്കുന്നുമില്ല. പുറത്തുനിന്ന് മരുന്ന് വാങ്ങാൻ കഴിവില്ലാത്ത നിർദ്ധന രോഗികളെയാണ് മരുന്ന് ക്ഷാമം ഏറെ വലയ്ക്കുന്നത്.
മരുന്ന് ക്ഷാമം
സർക്കാർ ആശുപത്രികളിൽ മൂന്നാഴ്ചയോളമായി മരുന്നുക്ഷാമം നേരിടുന്നു. പനി, ചുമ, പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും കിട്ടാനില്ല. ആവശ്യമായ മരുന്നുകളുടെ അളവ് വർഷാവസാനം കൊടുക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിൽ (കെ.എം.എസ്.സി.എൽ) നിന്ന് മരുന്ന് എത്താത്തതാണ് പ്രധാന കാരണം.
രോഗങ്ങൾ കൂടുന്നു
സർക്കാർ ആശുപത്രികളിൽ ഫെബ്രുവരി 13 മുതൽ മാർച്ച് 13 വരെ പനിക്ക് ചികിത്സ തേടിയത് 27,333 പേരാണ്. ഒരു മാസത്തിനിടെ 114 പേർക്ക് ചിക്കൻ പോക്സ് പിടിപെട്ടു. അഞ്ചുപേർക്ക് എച്ച് 1 എൻ 1, 18 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |