തിരുവനന്തപുരം: മാർ ജോസഫ് പൗവ്വത്തിലിന്റെ വിയോഗം വിശ്വാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ദൈവശാസ്ത്ര വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹത്തോട് വിയോജിപ്പുകൾ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച നേതാവായിരുന്നു മാർ ജോസഫ് പൗവ്വത്തിലെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചിച്ചു.
സഭയുടെ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം വഹിച്ച പങ്ക് സുപ്രധാനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
കെ.സി.വേണുഗോപാൽ എം.പി,മന്ത്രി വി.എൻ.വാസവൻ,മന്ത്രി റോഷി അഗസ്റ്റിൻ,മന്ത്രി സജി ചെറിയാൻ,സ്പീക്കർ എ.എൻ.ഷംസീർ എംഎൽ.എ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി എന്നിവരും അനുശോചിച്ചു.
അനുശോചിച്ച് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവാ
സീറോമലബാർ സഭയ്ക്ക് ദിശാബോധം നൽകിയ ആചാര്യനായിരുന്നു മാർ ജോസഫ് പൗവ്വത്തിലെന്ന് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവാ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങൾക്കായി അവസാന ശ്വാസം വരെ പോരാടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങൾ മാർ ജോസഫ് പൗവത്തിൽ ഉയർത്തിപ്പിടിച്ചെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |