SignIn
Kerala Kaumudi Online
Friday, 19 April 2024 5.04 PM IST

കാട്ടാക്കട പൊലീസ് സ്റ്റേഷൻ അവഗണനയിൽ

w

കാട്ടാക്കട: ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനമോ ഇല്ലാതെ കാട്ടാക്കട പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം വിലങ്ങുതടിയാകുന്നു. തിരക്കേറിയ താലൂക്ക് ആസ്ഥാനത്തെ പൊലീസ് സ്റ്റേഷനാണ് ഈ ദുരവസ്ഥ.താലൂക്ക് ഓഫീസ്,കോടതി,കോളേജുകൾ,ബാങ്കുകൾ,സർക്കാർ ഓഫീസുകൾ,വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെയായി ഉയർന്ന കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ പ്രവർത്തനം മാത്രം താഴോട്ടാണ്.സ്റ്റേഷൻ ജോലികൾ,കോടതി ഡ്യൂട്ടി,എഴുത്ത് ജോലികൾ,ട്രഷറി ഡ്യൂട്ടി,ട്രാഫിക് നിയന്ത്രണം,ക്രൈം സ്‌ക്വാഡ്, വെരിഫിക്കേഷൻ,വാറണ്ട്,പട്രോളിംഗ്,വനിതാ സെൽ,സീനിയർ സിറ്റിസൻ,സ്റ്റുഡൻസ് പൊലീസ് തുടങ്ങി എല്ലായിടത്തും ഓടിയെത്താൻ വേണ്ടിയുള്ള പൊലീസ് പോലും ഇവിടെയില്ല.

സമീപ താലൂക്കുകളിൽ ട്രാഫിക് പൊലീസ് സംവിധാനമുണ്ട്.എന്നാൽ കാട്ടാക്കട ട്രാഫിക് പൊലീസ് സംവിധാനം യാഥാർത്ഥ്യമായിട്ടില്ല.കഴിഞ്ഞ 6മാസത്തിനുള്ളിൽ കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ അതിർത്തിയിൽ വാഹനാപകടത്തിൽ പത്തിലേറെ പേർക്ക് ജീവഹാനിയുണ്ടായി.നിരവധിപേർ പരിക്കേറ്റ് ചികിത്സയിലുമാണ്. ഉത്സവങ്ങളാരംഭിച്ചതോടെ ഗ്രാമീണ മേഖലയിൽ അക്രമികളും തലപൊക്കി തുടങ്ങി.ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലെങ്കിൽ ക്രമസമാധാനനില പാടെ താറുമാറാകും

സ്റ്റേഷൻ ആരംഭിച്ച കാലത്ത് അനുവദിച്ചിട്ടുള്ള പൊലീസുകാർ പോലും ഇപ്പോഴില്ല.കാലത്തിനനുസരിച്ച് കാട്ടാക്കട താലൂക്ക് ആസ്ഥാനത്ത് ഡി.വൈ.എസ്.പി ഓഫീസ് യാഥാർത്ഥ്യമായെങ്കിലും പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയില്ല. പൊലീസുകാരുടെ കുറവുമൂലം പല കേസുകളിലും അന്വേഷണം നടത്താൻ പോലും പറ്റാത്ത സാഹചര്യമാണ്‌.

സ്റ്റേഷനിലെ പൊലീസ് ക്ഷാമത്തിൽ കാട്ടാക്കട ഡിപ്പോയ്ക്കുള്ളിലെ എയിഡ് പോസ്റ്റിലെ പ്രവർത്തനവും നിലച്ചു.കാട്ടക്കട ടൗണിൽ പ്രധാന വെല്ലുവിളിയായ ഗതാഗത കുരുക്കിന് കടിഞ്ഞാണിടാൻ സംവിധാനമില്ലാതെ പൊലീസ് നട്ടം തിരിയുകയാണ്. ഗതാഗതം നിയന്ത്രിക്കാൻ സ്റ്റേഷനിലെ എല്ലാ പൊലീസുകാരും റോഡിൽ നിൽക്കേണ്ട അവസ്ഥയാണ്. അത്യാവശ്യഘട്ടത്തിൽ മറ്റുള്ള സ്റ്റേഷനിൽ നിന്നും പൊലീസുകാരെ വിളിക്കുകയാണ് പതിവ്.ജനമൈത്രിക്കായി അഞ്ചു പൊലീസുകാരുണ്ടാകും എന്നതാണ് കണക്ക്.എന്നാൽ ഡ്യൂട്ടികൾ കഴിഞ്ഞിറങ്ങുന്ന പൊലീസുകാർ തന്നെ സ്വയം ജനമൈത്രി ഡ്യൂട്ടിയും ഏറ്റെടുക്കണം.

പൊലീസുകാരില്ല, താളം തെറ്റി കാട്ടാക്കട

അരുവിക്കര,കാട്ടാക്കട നിയോജകമണ്ഡലങ്ങളിലുൾപ്പെടുന്ന കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ അത്യാവശ്യത്തിന് പൊലീസ് ഇല്ലാത്തത് ക്രമസമാധനനില താളം തെറ്റിക്കുന്നു.റോഡുകളിൽ വാഹനങ്ങളുടെ മത്സരഓട്ടവും റോഡ് നിയമങ്ങൾ ലംഘിച്ചുള്ള യാത്രകളും കാരണം അപകടങ്ങളുമേറി.ഇതൊക്കെ പരിശോധന നടത്താനായി വാഹനവുമില്ല.അതിനാൽ റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനോ പിഴചുമത്താനോ കഴിയുന്നില്ല.ദിനംപ്രതി രാഷ്ട്രീയ-സാംസംസ്ക്കാരിക സംഘടനകളുടെ പ്രതിക്ഷേധങ്ങളും പ്രകടനങ്ങളും സമരങ്ങളും നടക്കുന്ന കാട്ടാക്കടയിലെ സുരക്ഷയും താളം തെറ്റുകയാണ്.

ജനങ്ങളുടെ പഴിയും കേൾക്കണം

താലൂക്ക് ആസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ രണ്ട് ജീപ്പാണ് അനുവദിക്കുക.കാട്ടാക്കട പൊലീസ്‌ സ്റ്റേഷനിൽ നിലവിൽ ഒരു ജീപ്പാണുള്ളത്.അക്രമങ്ങളോ അത്യാഹിതങ്ങളോ ഉണ്ടാകുമ്പോൾ ഓടിയെത്തണമെങ്കിൽ പട്രോളിംഗിന് പോയ വാഹനം തിരികെയെതുന്നത് വരെ കാത്തിരിക്കുകയോ പരാതിക്കാരുടെ വാഹനങ്ങളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ്.

കാട്ടാക്കട,പൂവച്ചൽ,കുറ്റിച്ചൽ പഞ്ചായത്തുകളുൾപ്പെടുന്ന സ്റ്റേഷൻ പരിധിയിൽ അപകടങ്ങളോ അക്രമസംഭവങ്ങളോ അറിയിച്ചാൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്ത് യഥാസമയം ഓടിയെത്താൻ കഴിയാത്തതിനാൽ പലപ്പോഴും ജനങ്ങളുടെ പഴിയും കേൾക്കേണ്ടിവരുന്നു.കാട്ടാക്കട പബ്ലിക്ക് മാർക്കറ്റ്,ജംഗ്ഷൻ,കോളേജ് റോഡ്‌,സ്കൂളുകൾ എന്നീ തിരക്കേറിയ സ്ഥലങ്ങളിൽ മതിയായ പൊലീസിനെ ഡ്യൂട്ടിക്കിടാനാകുന്നില്ല.പലപ്പോഴും നാട്ടുകാർ തന്നെയാണ് ട്രാഫിക് നിയന്ത്രണം ഏറ്റെടുക്കുന്നത്.പട്രോളിംഗ് ഡ്യൂട്ടിക്ക് മതിയായ പൊലീസ് സംവിധാനം ഇല്ലാത്തത് മോഷ്ടാക്കൾക്കും സാമൂഹ്യവിരുദ്ധർക്കും അനുഗ്രഹമാണ്.ജനസംഖ്യയുടെയും കേസുകളുടെയും അനുപാദത്തിൽ കാട്ടാക്കടയിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരേയും ട്രാഫിക്ക് പൊലീസ് സ്റ്റേഷനും അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.