ന്യൂയോർക്ക് : വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്റർപോൾ റെഡ് നോട്ടീസ് ലിസ്റ്റിൽ നിന്ന് നീക്കിയെന്ന് റിപ്പോർട്ട്. 2018ലാണ് ഇന്റർപോൾ ചോക്സിയെ റെഡ് നോട്ടീസ് ലിസ്റ്റിൽ പെടുത്തിയത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി ചോക്സി ഇന്ത്യവിടുകയായിരുന്നു. ആന്റിഗ്വയിലെത്തിയ ചോക്സി തന്റെ റെഡ് നോട്ടീസ് പുനഃപരിശോധിക്കാൻ കഴിഞ്ഞ വർഷം ഇന്റർപോളിനെ സമീപിച്ചെന്ന് റിപ്പോർട്ടുണ്ട്. ആന്റിഗ്വയിൽ നിന്ന് ചോക്സി ക്യൂബയിലേക്ക് കടക്കുന്നതിനിടെ ഡൊമിനിക്കയിൽ പൊലീസിന്റെ പിടിയിലായെങ്കിലും പിന്നീട് ഡൊമിനിക്കൻ കോടതി കേസ് പിൻവലിച്ച് ആന്റിഗ്വയിലേക്ക് തിരിച്ചയച്ചു. ഇന്ത്യൻ ഏജന്റുമാർ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു ചോക്സിയുടെ ആരോപണം. ആന്റിഗ്വൻ പൗരത്വം നേടിയ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഇ.ഡി, സി.ബി.ഐ ശ്രമങ്ങൾക്ക് ഇന്റർപോളിന്റെ നീക്കം തിരിച്ചടിയാകും. നോട്ടീസ് പിൻവലിച്ചതിനാൽ ചോക്സിക്ക് ഇനി ആന്റിഗ്വയ്ക്ക് പുറത്തേക്ക് സഞ്ചരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |