കൊച്ചി: ഏപ്രിൽ ഒന്ന് മുതൽ സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) നിർബന്ധമാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടി വയ്ക്കാനാവുമോയെന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ നല്കിയ ഹർജിയിലാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന 27ന് മുമ്പ് വിശദീകരണം നല്കണം. ധൃതി പിടിച്ച് തീരുമാനം നടപ്പാക്കുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ സാവകാശം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
നാലക്കമോ ആറക്കമോ വരുന്ന ഹാൾമാർക്കിംഗുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ ആശയക്കുഴപ്പം അവസാനിപ്പിക്കാനെന്ന പേരിലാണ് കേന്ദ്ര സർക്കാർ പുതിയ തീരുമാനം നടപ്പാക്കുന്നത്. മാർച്ച് 31ന് ശേഷം ഇതില്ലാത്ത ആഭരണങ്ങൾ വാങ്ങാനോ വില്ക്കാനോ അനുമതിയുണ്ടാവില്ലെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |