കോഴിക്കോട് : നാട്ടുമാവുകൾ വെച്ച് പിടിപ്പിക്കുന്ന 'നാട്ടുമാമ്പാത' പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. കനാലുകൾ,പുഴകൾ, റോഡുകൾ ഇവയുടെ ഓരങ്ങളിലും മറ്റ് സൗകര്യപ്രദമായ സ്ഥലങ്ങളിലും നാട്ടുമാവുകൾ വെച്ച് പിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുക. പിന്നീട് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഏപ്രിൽ 24ന് നാട്ടുമാവിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി ശില്പശാല സംഘടിപ്പിക്കും. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ കമ്പ്യൂട്ടർവൽക്കരിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ഗ്രാമപഞ്ചായത്തുകൾക്ക് നൽകാനും ധാരണയായി. നാട്ടുമാവിൻ തൈകൾ, മാങ്ങയുടെ വിത്തുകൾ എന്നിവ നൽകാൻ സന്നദ്ധത ഉള്ളവർ 96565 30675 എന്ന നമ്പറിൽ ബന്ധപ്പെടണം. ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ജൈവവൈവിദ്ധ്യ പരിപാലന സമിതി കൺവീനർ വടയക്കണ്ടി നാരായണൻ, കേരള ബയോഡൈവേഴ്‌സിറ്റി ബോർഡ് ജില്ലാ ഓർഡിനേറ്റർ ഡോ. കെ പി മഞ്ജു, നാസർ എറക്കോടൻ, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് നാരായണൻ, ജൂനിയർ സൂപ്രണ്ട് പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |