കോഴിക്കോട്: റഷ്യൻ യുവതിയെ പീഡിപ്പിച്ച ആൺസുഹൃത്ത് പിടിയിൽ. കോഴിക്കോട് കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓളക്കുന്നത്ത് ആഖിൽ(28)-ാണ് പിടിയിലായത്. പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വനിതാ കമ്മീഷൻ അടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു.
വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും റഷ്യൻ അല്ലാതെ മറ്റു ഭാഷകൾ വശമമില്ലാത്തതിനാൽ മൊഴി രേഖപ്പെടുത്താനോ കേസെടുക്കാനോ പൊലീസിന് കഴിഞ്ഞിരുന്നില്ല. ദ്വിഭാഷിയുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഒരുമിച്ച് താമസിച്ച് വരുന്നതിനിടയിൽ ആഖിൽ ലഹരി നൽകി പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിനെ അറിയിച്ചു. തുടർന്നായിരുന്നു അറസ്റ്റ്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കഞ്ചാവ് സഹിതമാണ് പൊലീസ് ആഖിലിനെ പിടികൂടിയത്.
ഇൻസ്റ്റഗ്രാം വഴിയുള്ള ബന്ധം വഴിയാണ് ആഖിൽ യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും ഖത്തർ, നേപ്പാൾ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം കഴിഞ്ഞ മാസമാണ് തിരികെയെത്തിയത്. കാളങ്ങാലിയിലെ വീട്ടിൽ ഒരുമിച്ച് താമസിക്കവേയാണ് യുവതി ഒന്നാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടിയത്.
അതേസമയം റഷ്യൻ യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പ്രതി യുവതിയുടെ ഫോണും പാസ്പോർട്ടും അടക്കം നശിപ്പിച്ചിരുന്നു. ഇവർക്കായി താത്ക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |