കൊച്ചി: കൊച്ചി നഗരത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ബ്രഹ്മപുരം മാലിന്യ പ്ളാന്റിന് തീ പിടിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ. രണ്ടാഴ്ച്ചയോളം പണിപ്പെട്ട് പ്ളാന്റിലുണ്ടായ തീ പിടുത്തം അണച്ചതിന് പിന്നാലെ വീണ്ടും സമാനമായ സാഹചര്യമുണ്ടായതോടെയാണ് ജനപ്രതിനിധികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്. കോർപ്പറേഷൻ അധികൃതരെ ഇനി ബ്രഹ്മപുരത്തേയ്ക്ക് പ്രവേശിപ്പിക്കില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
സെക്ടർ ഒന്നിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് തീ പിടിച്ചത്. ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നും തീ ഇന്ന് തന്നെ അണയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചിരുന്നു. എന്നാൽ തീ അണച്ചെന്നും പുക മാത്രമാണ് ശേഷിക്കുന്നതെന്നുമായിരുന്നു മന്ത്രി എം ബി രാജേഷ് അറിയിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം കരാർ കമ്പനിയായ സോൺടയുടെ ജീവനക്കാർ പ്ളാന്റിലെത്തിയതിൽ ദുരൂഹത നിലനിൽക്കുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. ഉറപ്പുകൾ ലംഘിച്ച് വീണ്ടും പ്ളാസ്റ്റിക് മാലിന്യങ്ങൾ പ്ളാന്റിൽ തള്ളുന്നുണ്ടെന്നാണ് നാട്ടുകാരുടെ വാദം. കഴിഞ്ഞദിവസങ്ങളിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടിത്തം 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് കെടുത്താനായത്. തീ പിടിത്തത്തെത്തുടർന്നുണ്ടായ കനത്ത പുക കൊച്ചിയിലെ ജനജീവിതം ദുസഹമാക്കിയിരുന്നു. രണ്ടാഴ്ച്ചയോളം നീണ്ട പരിശ്രമത്തിനൊടുവിൽ ബ്രഹ്മപുരത്തെ തീകെടുത്തിയതിന്റെ ആശ്വാസത്തിലായിരുന്നു പ്രദേശവാസികൾ. അതിനിടയിലാണ് വീണ്ടും പ്ളാന്റിൽ നിന്ന് തീ ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |