പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലിൽ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തരാണ് അപകടത്തിൽപ്പെട്ടത്. ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാംവളവില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. 68 പേരാണ് ബസിലുണ്ടായിരുന്നത്. ഇവർ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ളവരാണെന്നാണ് വിവരം.
ശബരിമല ദർശനത്തിന് ശേഷം മടങ്ങിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ അടക്കം നിരവധി പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ബസിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപകടവിവരമറിഞ്ഞ് നാട്ടുകാരും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസും അഗ്നിശമനാസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്കും മാറ്റി. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |