ആറു വയസാക്കണമെന്ന കേന്ദ്ര നിർദ്ദേശം പ്രാവർത്തികമല്ല
തിരുവനന്തപുരം: അഞ്ച് വയസിൽ ഒന്നാം ക്ലാസിൽ ചേർക്കുന്ന നിലവിലെ രീതി മാറ്റേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസിലാക്കണമെന്ന കേന്ദ്രനിർദ്ദേശം ഇവിടെ പ്രാവർത്തികമല്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. മന്ത്രിസഭായോഗത്തിൽ വിഷയം വന്നില്ല. മന്ത്രി വി. ശിവൻ കുട്ടി ഇന്നലെ രാവിലെ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയാണ് നിലവിലുള്ള രീതി തുടരാൻ തീരുമാനിച്ചത്.
അഞ്ചു വയസിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നത് എത്രയോ കാലമായി തുടരുന്നതാണെന്നും സമൂഹത്തെ ബോദ്ധ്യപ്പെടുത്തി മാത്രമേ പ്രവേശന പ്രായം കൂട്ടാനാകൂവെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കാനാഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാഡമിക് വർഷവും അതിനുള്ള അവസരമുണ്ടാക്കും.
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. കേരളത്തിൽ മുഴുവൻ കുട്ടികളും സ്‌കൂളിലെത്തുന്നു. മിക്കവരും പന്ത്രണ്ടാം ക്ലാസ് വരെയും എത്തുന്നു. കൊഴിഞ്ഞു പോക്ക് വളരെ കുറവാണ്. ദേശീയ തലത്തിൽ, കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് സ്‌കൂൾ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികൾ സ്കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്‌കൂളിംഗ് 6.7 വർഷമാണ്. കേരളത്തിൽ ഇത് 11 വർഷത്തിൽ കൂടുതലാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |