തിരുവനന്തപുരം: സാമ്പത്തിക വർഷം ഇന്ന് തീരുമ്പോഴും ട്രഷറി മെച്ചപ്പെട്ടില്ല. ഇതോടെ വർഷാവസാനം ലാപ്സായി പോകാതെ പാസാക്കി വിടേണ്ട ബില്ലുകൾ ഉൾപ്പെടെ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്. ഇന്നലെ പുതിയ ബില്ലുകളൊന്നും സ്വീകരിച്ചില്ല. ചൊവ്വാഴ്ച വാങ്ങി ടോക്കൺ കൊടുത്തവയും ധനവകുപ്പ് പ്രത്യേകം അനുമതി നൽകിയവയും മാത്രമാണ് ഇന്നലെ പാസാക്കിയത്.
ട്രഷറികളിൽ കടുത്ത നിയന്ത്രണമുള്ളതിനാൽ പത്തുലക്ഷം രൂപയുടെ പരിധി മറികടക്കാൻ പലവകുപ്പുകളും ബില്ലുകൾ വിഭജിച്ച് പാസാക്കിയെടുക്കാൻ ശ്രമിച്ചത് ധനവകുപ്പ് വിലക്കി. 22,322 കോടിയുടെ സംസ്ഥാന ആസൂത്രണ ഫണ്ടിൽ ഇന്നലെവരെ 15,402കോടി രൂപയാണ് പാസാക്കി വിട്ടത്. കഴിഞ്ഞ രണ്ടുദിവസത്തിനുളളിൽ 500 കോടിയോളം രൂപയുടെ ബില്ലുകൾ മാത്രമാണ് മാറിയത്. ഇനിയും 6,920കോടിയുടെ ബില്ല് കൊടുത്തുതീർക്കാനുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതമായ 8,048 കോടിയിൽ ആയിരം കോടിയോളം രൂപ ഇനിയും കൈമാറാനുണ്ട്. അത് ഇത്തവണ നൽകുമെന്നതിന് ഉറപ്പില്ല.
മാർച്ച് മാസത്തിൽ സാധാരണ 20,000 കോടി മുതൽ 22,000കോടിയോളം രൂപയുടെ ബില്ലുകളാണ് ട്രഷറിയിൽ നിന്ന് മാറിപ്പോകുക. എന്നാൽ, കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണം കൊണ്ടുവന്നതോടെ ട്രഷറി പ്രതിസന്ധിയിലായി. ആകെ 6,300കോടിയോളം രൂപയുടെ വായ്പയും നികുതിയായി പിരിഞ്ഞുവന്ന 7,000 കോടിയോളം രൂപയും സഹകരണബാങ്കുകളിലും മറ്റും നിന്നെടുത്ത ആഭ്യന്തരവായ്പയും ഉപയോഗിച്ചാണ് സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾ പൂർത്തിയാക്കിയത്. ഇന്ന് അർദ്ധരാത്രിവരെ ട്രഷറി പ്രവർത്തിക്കും. ടോക്കൺ കൊടുത്ത ബില്ലുകളെല്ലാം ഇന്ന് മാറിക്കിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |