തിരുവനന്തപുരം: കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ലാന്റുകൾക്ക് അനുകൂലമായ പൊതുബോധം രൂപപ്പെടുത്താൻ സി.പി.എം രംഗത്തിറങ്ങുന്നു. വിളപ്പിൽശാലയും ബ്രഹ്മപുരവും പോലെ പാളിപ്പോയ പദ്ധതികളുടെ വെളിച്ചത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകളോട് പൊതുവിൽ കേരളത്തിൽ എതിർപ്പുണ്ട്. ഇത് മാറ്റിയെടുക്കാൻ കക്ഷിരാഷ്ട്രീയത്തിനതീതമായുള്ള പിന്തുണയുറപ്പാക്കാൻ കൂടി ലക്ഷ്യമിട്ടാണ് സി.പി.എം പ്രചരണമേറ്റെടുക്കുന്നത്.
മഴക്കാലപൂർവ്വ ശുചീകരണയജ്ഞത്തോടൊപ്പം കേന്ദ്രീകൃത സംസ്കരണ സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് മേയ് രണ്ട് മുതൽ 14 വരെ വീടുവീടാന്തരം കയറിയിറങ്ങി ബോധവത്കരണം നടത്തും. മഴക്കാലപൂർവ്വ
ശുചീകരണപ്രവൃത്തികളിൽ ഏർപ്പെടാനും പാർട്ടി പ്രവർത്തകർക്ക് സി.പി.എം സംസ്ഥാനകമ്മിറ്റി നിർദ്ദേശം നൽകി.
മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കാൻ സർക്കാർസംവിധാനങ്ങൾ മാത്രം പോരെന്നും ജനങ്ങളുടെ പൂർണ പിന്തുണ ആവശ്യമാണെന്നും സംസ്ഥാനകമ്മിറ്റി യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.
വിഷരഹിത പച്ചക്കറി വിതരണത്തിനായി ഏപ്രിൽ 12, 13, 14 തീയതികളിൽ വിഷുക്കാലചന്ത കേരളത്തിലുടനീളം നടത്താനും സി.പി.എം തീരുമാനിച്ചു.
വൈക്കം സത്യഗ്രഹ ശതാബ്ദി
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികമാഘോഷിക്കാൻ സി.പി.എമ്മും. ഇതിന്റെ ഭാഗമായി ഏപ്രിൽ 24ന് തിരുവനന്തപുരത്ത് എ.കെ.ജി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാതല സെമിനാർ നടത്തും. ജില്ലാ പഠനകേന്ദ്രങ്ങൾ വഴി കേരളത്തിലെ തിരഞ്ഞെടുത്ത നവോത്ഥാനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികൾ ഏറ്റെടുത്ത് നടത്താൻ പാർട്ടി ജില്ലാകമ്മിറ്റികളെ സംസ്ഥാനകമ്മിറ്റി ചുമതലപ്പെടുത്തി. ദേശീയപ്രസ്ഥാനമെന്നത് കോൺഗ്രസല്ലെന്നും കമ്യൂണിസ്റ്റുകാരടക്കം ഉൾച്ചേർന്ന് പ്രവർത്തിച്ച പ്രസ്ഥാനമാണതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |